കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്‌ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. കൊൽക്കത്ത ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിലാണ് കമ്മീഷൻ അതീവ ഗൗരവമേറിയ ഈ വിഷയങ്ങൾ രേഖപ്പെടുത്തിയിട്ടുളളത്. രാഷ്‌ട്രീയ സംഘർഷം നടന്നിട്ടില്ലെന്ന മമത സർക്കാരിന്റെ വാദമാണ് റിപ്പോർട്ടിലൂടെ പൊളിയുന്നത്.
നിരവധി പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പലരെയും ലൈംഗീക പീഡനത്തിന് ഇരയാക്കുകയും മാരകമായി മുറിവേൽപിക്കുകയും ചെയ്തു. പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾ പോലും ഈ ക്രൂരതയ്‌ക്ക് ഇരയായി. ഒട്ടേറെ പേരുടെ സ്വത്തുക്കൾക്കും വസ്തുവകകൾക്കും നേരെയും അക്രമം നടന്നു. പലർക്കും അക്രമം ഭയന്ന് വീടുപേക്ഷിച്ച് അയൽസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഇങ്ങനെ പോയവർക്ക് തിരിച്ചുവരാനുളള സാഹചര്യം ഇതുവരെ സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു.
നാടുവിട്ട് പോയവർക്ക് തിരിച്ചെത്താനോ അവരുടെ ജോലി തുടരാനോ ഉളള സാഹചര്യം സർക്കാർ ഒരുക്കിയിട്ടില്ല. ഇവരുടെ വിശ്വാസം ആർജ്ജിക്കാനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമത്തിന് ഇരയായവരുടെ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. പകരം അവരെ കേസിൽ കുടുക്കാനാണ് പലയിടത്തും ശ്രമം നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ അക്രമങ്ങളിൽ പോലും ഒഴുക്കൻ മട്ടിലുളള അന്വേഷണമാണ് നടക്കുന്നത്. പല സംഭവങ്ങളിലും കോടതി നിർദ്ദേശം വന്നതിന് ശേഷമാണ് കേസെടുക്കാൻ പോലും പോലീസ് തയ്യാറായതെന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മിക്ക കേസുകളിലും പ്രതികൾക്ക് ജാമ്യം വരെ ലഭിച്ചു. അക്രമത്തിന് ഇരയായവരുടെ ഉൾപ്പെടെ മൊഴികൾ സഹിതമാണ് ഇടക്കാല റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുകളും വിവിധ പോലീസ് കൺട്രോൾ റൂമുകളുടെ റിപ്പോർട്ടുകളും സീൽ ചെയ്ത കവറിൽ സൂക്ഷിക്കാൻ ബംഗാൾ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. ഉത്തരവുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വോട്ടെണ്ണൽ നടന്ന മെയ് രണ്ടിന് ശേഷമുളള എല്ലാ റിപ്പോർട്ടുകളും സീൽ ചെയ്ത കവറിൽ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം.
ജസ്റ്റീസ് രാജേഷ് ബിന്ദാൽ അദ്ധ്യക്ഷനായ പ്രത്യേക അഞ്ചംഗ ബെഞ്ചാണ് ബംഗാൾ കലാപവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത്.
Comments