ആലപ്പുഴ : മീൻ വിറ്റും പോത്തുവളർത്തിയും ഉപജീവനം നടത്തുന്ന അഞ്ജനയെ കാണാൻ ചേർത്തലയിലെ വീട്ടിൽ എത്തി ബിജെപി എംപി സുരേഷ് ഗോപി. അഞ്ജനയ്‌ക്ക് അഭിനന്ദനങ്ങൾ നേർന്നു. കൊറോണ പ്രതിസന്ധി മറികടക്കാൻ മീൻ വിൽപ്പന ആരംഭിച്ച അജ്ഞനയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാത്രിയോടെയാണ് അദ്ദേഹം വീട്ടിലെത്തിയത്. അഞ്ജന വളർത്തുന്ന അപ്പുവെന്ന പേരുള്ള പോത്തിന് ഒരു ചാക്ക് കാലിത്തീറ്റയ്‌ക്കുള്ള പൈസയും സുരേഷ് ഗോപി കൈമാറി. അഞ്ച് കിലോ ചെമ്മീനും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. മീൻ വിൽപ്പനക്കാരിയെന്നും, പോത്തെന്നും വിളിച്ച് കളിയാക്കിയവർക്കു മുൻപിൽ ഇതോടെ താരമായിരിക്കുകയാണ് അഞ്ജന.
സുരേന്ദ്രൻ ഉഷ ദമ്പതികളുടെ ഇളയ മകളാണ് അഞ്ജന. പഠിക്കാൻ മിടുക്കിയായ അഞ്ജന ഒഴിവു സമയങ്ങളിൽ ചെറിയ ജോലികളും ചെയ്തിരുന്നു. നന്നായി പാട്ടുപാടുന്ന യുവതി നാടകങ്ങളിൽ അഭിനയിക്കുകയും, കുട്ടികളെ നാടൻ പാട്ട് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കൊറോണ വ്യാപനവും, അച്ഛന്റെ അനാരോഗ്യവും സൃഷ്ടിച്ച പ്രതിസന്ധിയാണ് അഞ്ജനയെ മീൻ വിൽപ്പനയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ചേർത്ത ബസ്റ്റാന്റിന് സമീപത്തെ മീൻ വിൽപ്പന കേന്ദ്രത്തിലാണ് അഞ്ജന ജോലി ചെയ്യുന്നത്.
Comments