കൊളംബോ: പാകിസ്താന്റെ അതേ അവസ്ഥയിലേക്ക് നീങ്ങി ശ്രീലങ്കയും. ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിച്ച് ശ്രീലങ്ക തികഞ്ഞ അടിമത്തത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയും അമേരിക്കയും നൽകിയ മുന്നറിയിപ്പുകളാണ് യാഥാർത്ഥ്യമാകുന്നത്.
ചൈന പൂർണ്ണമായും സാമ്പത്തിക സാങ്കേതിക സഹായം നൽകി പണിത ഹംബന്ദോട്ടാ തുറമുഖം പൂർണ്ണമായും ചൈനയുടെ അധീനതയിലായെന്നാണ് അന്താരാഷ്‌ട്ര റിപ്പോർട്ട്. ചൈനീസ് സൈനികരാണ് തുറമുഖത്തെ എല്ലാ ജോലികളും ചെയ്യുന്നത്. ഹംബന്ദോട്ടായിലെ തുറമുഖത്തിന് സമീപമുള്ള വലിയ തടാകത്തിലെ മാലിന്യനീക്കങ്ങളുടെ ചിത്രങ്ങളിലൂടെയാണ് ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കൊളംബോ പോർട്ട് സിറ്റി എന്ന ബൃഹദ് പദ്ധതിക്കായി തുറമുഖവും പരിസര പ്രദേശവും കടലിലെ ചെറു ദ്വീപുകളുമെല്ലാം 99 വർഷത്തേക്ക് ചൈനയ്‌ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്.
ശ്രീലങ്കയുടെ നിയമം അനുസരിച്ച് സൈനിക-സുരക്ഷാ സേനയുടെ ഔദ്യോഗിക വേഷങ്ങളോ സമാനമായ വേഷങ്ങളോ മറ്റാർക്കും ഉപയോഗിക്കാൻ അനുവാദമില്ല. സേനയിൽ നിന്ന് വിരമിച്ചവർ പോലും സൈനിക വേഷം ഉപയോഗിക്കരുതെന്നതാണ് നിയമം. എന്നാൽ തുറമുഖത്തിന് പുറത്തുള്ള ഒരു വിദൂര പ്രദേശത്ത് സൈനിക വേഷത്തിൽ ഉള്ളതാരെന്ന അന്വേഷണമാണ് ചൈനയിലെത്തി നിൽക്കുന്നത്. ചൈനീസ് സൈനികരാണ് ഇതെന്ന് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗമാണ് സൂചന നൽകിയത്.
Comments