മുംബൈ : മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയമാറ്റമുണ്ടാകുമെന്ന സൂചന നൽകി ബിജെപി – ശിവസേന നേതാക്കൾ. ശിവസേന ബിജെപിക്ക് ശത്രുവല്ലെന്ന മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമർശത്തിന് പിന്തുണയുമായി ശിവസേന നേതാവ് സഞ്ജയ് റൗട്ട്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ശിവസേനയും ബിജെപിയും തമ്മിൽ ഉറ്റ സൗഹൃദം തുടരുന്നുണ്ടെന്ന് സഞ്ജയ് റൗട്ട് പ്രതികരിച്ചു. മഹാരാഷ്‌ട്രയിൽ കോൺഗ്രസ് – എൻസിപി- ശിവസേന സഖ്യത്തിൽ വിള്ളലുകൾ ഉണ്ടെന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ നേതാക്കളുടെ പരാമർശങ്ങൾ ശ്രദ്ധേയമാവുകയാണ്.
രാഷ്‌ട്രീയമായി ഇപ്പോൾ രണ്ടു വഴികളിലാണെങ്കിലും ബിജെപിയും ശിവസേനയും ശത്രുക്കളല്ലെന്നായിരുന്നു മുൻ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് ചൂണ്ടിക്കാട്ടിയത്. ഇതിനെ ശരിവച്ച് ശിവസേന നേതാവ് സഞ്ജയ് റൗട്ട് രംഗത്തെത്തിയതോടെയാണ് രാഷ്‌ട്രീയ ചർച്ചകൾ സജീവമായത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ശിവസേനയും ബിജെപിയും തമ്മിൽ ഉറ്റ സൗഹൃദമാണെന്ന് റൗട്ട് പ്രതികരിച്ചു.
ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ വ്യക്തമാക്കി. ബിജെപിയും ശിവസേനയും ശത്രുക്കളല്ല. എന്നാൽ ബിജെപിയും ശിവസേനയും ഉടൻ സർക്കാർ രൂപീകരിക്കുമെന്നല്ല ഇതിനർത്ഥമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ശിവസേന – ബിജെപി നേതാക്കൾ സൗഹൃദം പുതുക്കുന്ന പരാമർശങ്ങൾ നടത്തിയതോടെ കോൺഗ്രസ് അങ്കലാപ്പിലായി. രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്‌ട്രയിൽ ഭരണം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.
Comments