ഒട്ടാവ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചുട്ട് പൊള്ളുകയാണ് കാനഡ. ഇതിനോടകം 700ൽ അധികം പേരാണ് രാജ്യത്ത് ഉഷ്ണതരംഗത്തിൽപ്പെട്ട് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 500ൽ അധികം പേരാണ് മരണപ്പെട്ടത്. ഈ സാഹചര്യത്തിൽ ലോകത്തെവിടേയും സുരക്ഷിതമല്ലെന്ന് വ്യക്തമാക്കുകയാണ് കാലാവസ്ഥ വിദഗ്ദ്ധർ.
പൊതുവെ തണുപ്പേറിയ പ്രദേശമായ കാനഡയിൽ മനുഷ്യരുടേയും ജീവജാലങ്ങളുടേയും ജീവനെടുക്കാൻ തക്കവിധത്തിൽ അസാധാരണമായി അന്തരീക്ഷ താപനില ഉയരുന്നത് ഗവേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്. വടക്കുപടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട ഉയർന്ന മർദ്ദമാണ് അന്തരീക്ഷ താപനില വർദ്ധിക്കാൻ ഇടയാക്കിയതെന്നാണ് ഇവരുടെ വിലയിരുത്തൽ.
ബ്രിട്ടീഷ് കൊളംബിയോയിലെ ലിറ്റൺ നഗരത്തിൽ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അന്തരീക്ഷ താപനിലയാണ് ഈ ആഴ്ച രേഖപ്പെടുത്തിയത്. 50 ഡിഗ്രീ സെൽഷ്യസാണ്. ഒരിടത്തും ആരും സുരക്ഷിതരല്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് യുകെയിലെ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന ഡോ. ഡേവിഡ് കിംഗ് പറഞ്ഞു. അപകട സാദ്ധ്യതകൾ വിലയിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ സംഭവം എല്ലാവരും അതീവ ഗുരുതരമായി കാണണമെന്ന് അന്തരീക്ഷ ശാസ്ത്ര പ്രൊഫസറായ മൈക്കൽ പറഞ്ഞു. ആഗോള താപനം അന്തരീക്ഷത്തെ അസ്ഥിരപ്പെടുത്തുന്നുണ്ട്. ഭൂമിയുടെ ഈ അവസ്ഥയ്ക്ക് കാരണം ജനങ്ങൾ തന്നെയാണ്. അതിനാൽ തന്നെ ഈ പ്രതിഭാസം ലോകത്തെവിടേയും സംഭവിക്കാമെന്നും ഒരു പ്രദേശവും സുരക്ഷിതരല്ലെന്നും മൈക്കൽ വ്യക്തമാക്കി.
ചൂട് കൂടുന്നത് കാട്ടു തീ ഭീഷണിയും വർദ്ധിപ്പിച്ചിട്ടുണ്ട്. ലിട്ടണിൽ പടർന്നു പിടിച്ച കാട്ടുതീ 80 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. നൂറ് കണക്കിന് വീടുകളും കെട്ടിടങ്ങളും കാട്ടുതീയിൽ നശിച്ചു. പ്രദേശത്തെ എല്ലാവരേയും ഒഴിപ്പിച്ചിട്ടുണ്ട്. ഏതാനും പേരെ കാണാതാവുകയും ചെയതു. കാനഡയുടെ മറ്റ് പല പ്രദേശങ്ങളിലേക്കും കാട്ടുതീ വ്യാപിക്കുകയാണ്.
Comments