ശ്രീനഗർ : അനധികൃതമായി സർക്കാർ ബംഗ്ലാവിൽ താമസിക്കുന്ന നാല് പിഡിപി നേതാക്കൾക്ക് ഒഴിയാനുള്ള നിർദ്ദേശം നൽകി ജമ്മു കശ്മീർ ഭരണകൂടം. മുൻ മന്ത്രി സാഹൂർ മിർ, മുൻ എം.എൽ.എയും പിഡിപി ജനറൽ സെക്രട്ടറിയുമായ നിസാമുദ്ദീൻ ഭട്ട്, മുൻ എം.എൽ.എമാരായ യൂസഫ് ഭട്ട്, ഐജാസ് മിർ എന്നിവരോടാണ് ഒഴിയാൻ ഉത്തരവിട്ടത്. എന്നാൽ നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന പരാതിയുമായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി രംഗത്തെത്തി.
പാർട്ടി നേതാക്കളെ ബലം പ്രയോഗിച്ച് ഇറക്കിവിടുന്നത് തടയണമെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വിഷയത്തിൽ ഇടപെടണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. നേതാക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ജമ്മു കശ്മീർ ഭരണകൂടം ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാകുമെന്നും മുഫ്തി മുന്നറിയിപ്പ് നൽകി.“പിഡിപി നേതാക്കളേയും എം.എൽ.എമാരേയും ഭരണകൂടം തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. സർക്കാർ ബംഗ്ലാവിന്റെ സുരക്ഷിതത്വം ഇല്ലാതായാൽ അവർക്കെതിരെ ഭീകരാക്രമണം നടന്നേക്കാം. പകരം വീടുകൾ പോലും നൽകാതെയാണ് പാർട്ടി നേതാക്കളെ ഇറക്കി വിടുന്നത്. ഇത് കൊടും ക്രൂരതയാണ് “ മെഹബൂബ മുഫ്തി പറഞ്ഞു.
സ്വന്തം ഗ്രാമത്തിൽ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഭരണകൂടം നൽകുന്നില്ലെന്ന് മുഫ്തി ചൂണ്ടിക്കാട്ടി. പ്രദേശത്ത് ഭീകരരില്ലെന്നാണ് പറയുന്നത്. എന്നാൽ ഇവരുടെ സുരക്ഷ അപകടത്തിലാണെന്നും അവർ വ്യക്തമാക്കി. നേരത്തെ സർക്കാർ ഖജനാവിന് പ്രതിവർഷം ഇരുനൂറു കോടി ചെലവ് വരുന്ന ദർബാർ മോഡൽ കശ്മീർ ഭരണകൂടം റദ്ദാക്കിയിരുന്നു. ആറുമാസം ഇടവിട്ട് തലസ്ഥാനം മാറുന്ന നടപടിയാണ് റദ്ദാക്കിയത്.















