പത്തൊൻപത് വർഷം മുൻപൊരു ജൂലൈ 13. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന കാണികളെ സാക്ഷിനിർത്തി ഇന്ത്യയും ഇംഗ്ലണ്ടും ഫൈനൽ മത്സരത്തിനായി മൈതാനത്തേക്ക്.
ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്ടൻ നാസർ ഹുസൈൻ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. നിക്ക് നൈറ്റും ട്രെസ്കോത്തിക്കും ഓപ്പണിംഗ്. നിക്ക് നൈറ്റിനെ 14 റൺസെടുത്തു നിൽക്കെ പലവിയനിലേക്ക് അയച്ച് സഹീർഖാൻ ഇംഗ്ലണ്ടിന് ആദ്യ അഘാതം ഏൽപ്പിച്ചു. എന്നാൽ മൂന്നാമനായെത്തിയ നാസർ ഹുസ്സൈനെ കൂട്ടുപിടിച്ച് മാർക്കസ് ട്രെസ്കോതിക് ഉജ്ജ്വല ബാറ്റിംഗ് കാഴ്‌ച്ച വച്ചതോടെ ഇന്ത്യൻ ബൗളർമാർ തല്ലു കൊണ്ട് വശം കെട്ടു. 185 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.
ട്രെസ്കോതിക് നൂറും നാസർ ഹുസ്സൈൻ 115 ഉം റൺസെടുത്തു. 40 റൺസെടുത്ത ആൻഡ്രൂ ഫ്ലിന്റോഫും കാര്യമായി സംഭാവന നൽകി. അൻപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്ത ഇംഗ്ളീഷുകാർ വിജയം ഉറപ്പിച്ച ശരീര ഭാഷയായിരുന്നു മൈതാനത്ത് പ്രകടിപ്പിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ സൗരവ് ഗാംഗൂലിയും വീരേന്ദ്ര സെവാഗും സ്വപ്ന തുല്യമായ തുടക്കമാണ് സമ്മാനിച്ചത്. ഡാരൻ ഗഫിനേയും ഫ്ലിന്റോഫിനേയുമൊക്കെ ഓഫ്സൈഡിൽ കൂടി പലതവണ ബൗണ്ടറി കടത്തിയ ഗാംഗുലി 43 പന്തിൽ അറുപത് റൺസെടുത്തു നിൽക്കെ പുറത്തായി. പിന്നീട് 146 റൺസിനിടെ അഞ്ച് വിക്കറ്റുകൾ അതും സച്ചിനും ദ്രാവിഡുമടക്കമുള്ളവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി.
ക്രീസിൽ ഒത്തു ചേർന്ന യുവരാജ് സിംഗും മുഹമ്മദ് കൈഫും ഇംഗ്ലീഷ് ബൗളർമാരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തതോടെ ഇന്ത്യൻ സ്കോർ നീങ്ങിത്തുടങ്ങി. പതിയെ ആക്രമണാത്മക ബാറ്റിംഗിലേക്ക് ചുവടുമാറ്റിയ യുവരാജ് സിംഗ് പന്തിനെ പല തവണ അതിർത്തി കടത്തി. ചടുലമായ ബാറ്റിംഗും വിക്കറ്റിനിടയിലെ വേഗതയേറിയ ഓട്ടവുമായി മുഹമ്മദ് കൈഫും അടിച്ചു കയറിയതോടെ ഇന്ത്യ വിജയത്തിലേക്കടുത്തു. സ്കോർ 267 ൽ എത്തിനിൽക്കെ യുവരാജ് മടങ്ങിയെങ്കിലും ഹർഭജനെ കൂട്ടു പിടിച്ച് കൈഫ് ടീമിന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നാൽപ്പത്തിയെട്ടാം ഓവറിൽ ഹർഭജനേയും കുംബ്ലെയേയും ഫ്ലിന്റോഫ് മടക്കിയെങ്കിലും നിശ്ചയ ദാർഢ്യത്തോടെ ഉറച്ചു നിന്ന് മുഹമ്മദ് കൈഫ് മൂന്നു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ടീമംഗങ്ങൾ കൈഫിനെയും സഹീറിനേയും വാരിപ്പുണരുന്നതിനിടെ ഇന്ത്യയുടെ ഗ്യാലറിയിൽ നിന്ന് വിജയാഹ്ലാദം ഉയർന്നു. നായകൻ സൗരവ് ഗാംഗുലി ഷർട്ട് വലിച്ചൂരി വീശി അലറുന്നതിന്റെ ദൃശ്യങ്ങൾ ടിവി സ്ക്രീനുകളിൽ മിന്നിമറഞ്ഞു. മാസങ്ങൾക്ക് മുൻപ് മുംബൈ വാംഖഡേയിൽ ഷർട്ടൂരി വീശിയ ആൻഡ്രൂ ഫ്ലിന്റോഫിനുള്ള കൃത്യമായ മറുപടി കൂടിയായിരുന്നു അത്. ഒരർത്ഥത്തിൽ 1983 ലെ ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിനു ദിശാബോധം നൽകിയ സംഭവം തന്നെയായിരുന്നു ആ ഷർട്ടൂരി വീശൽ. സ്ലെഡ്ജിംഗ് എന്ന ഓമനപ്പേരിൽ ക്രിക്കറ്റിലെ വമ്പന്മാർക്ക് ഇന്ത്യക്കാർക്ക് നേരേ എന്തും പ്രയോഗിക്കാമെന്ന ധാർഷ്ട്യത്തിന്റെ നെറും തലയ്‌ക്കേറ്റ അടിയായിരുന്നു അത്. പിന്നീടിങ്ങോട്ട് ഇന്ത്യൻ ക്രിക്കറ്റിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ബൗളർമാരുടെ ചീത്ത വിളികൾ കേട്ട് വിക്കറ്റ് വലിഞ്ഞെറിഞ്ഞ് കൂടാരം കയറിയിരുന്നവർ കണ്ണുകളിലേക്ക് നോക്കി തിരിച്ചു മറുപടി പറഞ്ഞു. ജയത്തിനടുത്ത് ഇടറി വീഴാതെ പോരാടി വിജയം നേടി. ക്യാപ്ടനെന്നാൽ ഇങ്ങനെ വേണമെന്ന് മറ്റുള്ളവർ അസൂയയോടെ പറഞ്ഞ ആ നായകൻ സൗരവ് ചണ്ഡിദാസ് ഗാംഗുലിയാകട്ടെ ടീമിന്ത്യക്ക് ദിശാബോധം നൽകി നിരവധി വിജയങ്ങളിലേക്ക് നയിക്കുകയും ചെയ്തു. 2002 ജൂലൈ 13 ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ നാഴികക്കല്ലായത് അങ്ങനെയാണ്.
Comments