കൊച്ചി : സഭയിൽ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കൽ മഠത്തിൽ തുടരരുത് എന്ന് ആവർത്തിച്ച് ഹൈക്കോടതി. മഠത്തിൽ തുടർന്നാൽ പോലീസ് പ്രൊട്ടക്ഷൻ നൽകാനാവില്ലെവന്നും പുറത്തെവിടെയെങ്കിലും താമസിച്ച് സിവിൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. പുറത്ത് താമസിച്ചാൽ പോലീസ് സംരക്ഷണം നൽകുമെന്നും കോടതി ഉറപ്പ് നൽകി.
മഠത്തിൽ താമസിക്കാൻ പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുൻപ് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിച്ചത്. 25 വർഷമായി സന്യാസിനിയായി തുടരുന്ന തനിക്ക് സേവനം പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സിസ്റ്റർ ലൂസി വാദിച്ചു. പോകാൻ മറ്റൊരു സ്ഥലവുമില്ല, പോലീസ് സുരക്ഷയില്ലെങ്കിലും മുന്നോട്ടുപോകും. സിവിൽ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന കേസിൽ അന്തിമവിധി ഉണ്ടാവുന്നതുവരെ മഠത്തിൽ കഴിയാൻ അനുവദിക്കണമെന്നും ലൂസി വാദിച്ചു.
എന്നാൽ വത്തിക്കാനിൽ നിന്നുള്ള ഉത്തരവനുസരിച്ച് ലൂസി കളപ്പുരയ്‌ക്കലിന് മഠത്തിൽ താമസിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. മഠത്തിൽ നിന്ന് പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ രണ്ട് അപ്പീലുകളും വത്തിയ്‌ക്കാൻ തള്ളിയതായും കോടതി ചൂണ്ടിക്കാട്ടി. പുറത്ത് താമസിച്ചാൽ പോലീസ് സംരക്ഷണം നൽകാമെന്നാണ് കോടതി പറഞ്ഞത്.
സിസ്റ്റർ ലൂസി സ്വയം കേസ് വാദിക്കുകയായിരുന്നു. തനിക്ക് വേണ്ടി അഭിഭാഷകർ ആരും തന്നെ ഹാജരായില്ലെന്നും അതിനാലാണ് സ്വയം വാദിച്ചതെന്നും ലൂസി കളപ്പുരയ്‌ക്കൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ എവിടെ താമസിച്ചാലും സുരക്ഷ നൽകണം എന്ന് ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി പറഞ്ഞു. കേസ് വിധി പറയാൻ മറ്റൊരു ദിവസത്തേയ്‌ക്ക് മാറ്റിവെച്ചിരിക്കുകയാണ്.
Comments