തിരുവനന്തപുരം: കർക്കടക മാസപൂജയിൽ ശബരിമലയിൽ ദർശനത്തിന് അനുവദിക്കുന്ന ഭക്തരുടെ എണ്ണം 10,000 ആക്കി ഉയർത്തി. 5000 ആളുകൾക്ക് വെർച്വൽ ക്യൂവിലൂടെ പോകാം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതാണ് 10,000 ആക്കി വർദ്ധിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഇക്കാര്യം അറിയിച്ചത്. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ ശബരിമലയിലെ വരുമാനത്തെയും കാര്യമായി ബാധിച്ചിരുന്നു. വരുമാനം പത്തിലൊന്നായി കുറഞ്ഞുവെന്നും മാസപൂജയ്‌ക്ക് 10,000 ഭക്തരെ ദർശനത്തിന് അനുവദിക്കണമെന്നും ദേവസ്വം ബോർഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് അനുമതി.
ജൂലൈ 21 വരെയാണ് കർക്കടക മാസ പൂജകൾക്കായി നട തുറക്കുക. ഇതുവരെ പതിനായിരം ഭക്തർക്ക് പ്രവേശിക്കാം. ബുക്ക് ചെയ്യുന്നവർ ദർശനത്തിന് എത്തുമ്പോൾ 48 മണിക്കൂറിനുളളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റോ അല്ലെങ്കിൽ രണ്ട് പ്രതിരോധ വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ കൈയ്യിൽ കരുതണം.
Comments