കവരത്തി : ലക്ഷദ്വീപിന്റെ ആരോഗ്യമേഖലയ്ക്ക് ഊർജ്ജം പകരാൻ അഡ്മിനിസ്‌ട്രേഷൻ. ജനങ്ങൾക്കായി പുതിയ പാരാമെഡിക്കൽ കോളേജ് നിർമ്മിക്കാൻ തീരുമാനമായി. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലാണ് പുതിയ മെഡിക്കൽ കോളേജ് നിർമ്മിക്കുക.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ സ്‌കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഭരണകൂടത്തിന്റെ നടപടി. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അഞ്ച് പാരാമെഡിക്കൽ കോഴ്‌സുകളാണ് കോളേജിൽ പഠിപ്പിക്കുക. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ഡിപ്ലോപ ഇൻ എക്‌സ് റേ ടെക്‌നോളജി, ഡിപ്ലോപ ഇൻ ഓപ്പറേഷൻ തിയറ്റർ ടെക്‌നോളജി, സർട്ടിഫിക്കേറ്റ് ഇൻ ഓഫ്താൽമിക് അസിസ്റ്റന്റ് ആന്റ് സിടി സ്‌കാൻ ടെക്‌നീഷൻ എന്നിവയാണ് കോഴ്‌സുകൾ. ഭാരത് സേവക് സമാജിന്റെ കീഴിലാകും മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ.
ലക്ഷദ്വീപിന്റെ ആരോഗ്യമേഖലയുടെ ഉണർവ് ലക്ഷ്യമിട്ടുകൊണ്ടാണ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതെന്ന് അഡ്മിനിസ്‌ട്രേഷന്റെ പ്രസ്താവനയിൽ പറയുന്നു. ലക്ഷദ്വീപിലെ ആളുകളുടെ കഴിവുകൾ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണ്. മെഡിക്കൽ കോളേജ് നിർമ്മിക്കുന്നതിലൂടെ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Comments