തിരുവന്തപുരം : കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ മറ്റൊരു മുഖമാണ് കുണ്ടറയിൽ പെൺകുട്ടിയ്ക്ക് നേരിടേണ്ടിവന്നത് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി ഇന്നലെ തന്നെ എഴുതിവാങ്ങേണ്ടതായിരുന്നു. എന്നാൽ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിച്ചു. സ്ത്രീ സമൂഹത്തെയാകെ വെല്ലുവിളിക്കുകയാണെന്ന് ഇതിലൂടെ മുഖ്യമന്ത്രി ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.
ലിംഗനീതിയിലധിഷ്ഠിതമായ ലോകക്രമം നിർമ്മിക്കാനുള്ള സിപിഎമ്മിന്റെ പരിശ്രമമാണ് നേതാക്കളുടെ ഈ ഒളിച്ചോട്ടം. കത്വയിലും ഉന്നാവിലുമെല്ലാം മെഴുകുതിരി തെളിക്കാനിറങ്ങിയവർ കേരളത്തിൽ ഇര ബിജെപി പ്രവർത്തകയായതിനാലാവും പ്രതിക്കൊപ്പം നിൽക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർജ്ജവത്തോടെ നീതിയ്ക്കായി പോരാടുന്ന അനിയത്തിക്ക് ധൈര്യം പകരാൻ ഞങ്ങളുണ്ടാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
എ.കെ. ശശീന്ദ്രനെതിരെ പരാതി നൽകിയ പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു. വിദ്യാസമ്പന്നയായ ഒരു പെൺകുട്ടി താൻ അപമാനിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ കേരളത്തെയാകെ ലജ്ജിപ്പിക്കുന്നതാണ്. സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ രക്ഷിക്കാനിറങ്ങിയ ശശീന്ദ്രന്റെ രാജി ഇന്നലെത്തന്നെ എഴുതിവാങ്ങുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സ്ത്രീസമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ്. ‘സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തിക തലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേർത്തുള്ള ഇടതുപക്ഷത്തിന്റെ വർഗരാഷ്ട്രീയ കാഴ്ചപ്പാടുകൾ’ പിണറായി വിജയൻ കേരളത്തിന് ബോധ്യപ്പെടുത്തി.
ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുമ്പോൾ മന്ത്രിസഭാംഗങ്ങളുടെ പേരു കൂടി ഉൾപ്പെടുത്താൻ ആഭ്യന്തരവകുപ്പിനോട് നിർദ്ദേശിക്കാവുന്നതാണ്. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ സിപിഎം നടത്തിയ ഗൃഹസന്ദർശനത്തിന്റെ ക്ലൈമാക്സ് എന്തായാലും ഗംഭീരമായ. ‘ലിംഗനീതിയിലധിഷ്ഠിതമായ ലോകക്രമം നിർമ്മിക്കാ’നുള്ള സിപിഎമ്മിന്റെ പരിശ്രമമാണ് നേതാക്കളുടെ ഒളിച്ചോട്ടം. കമ്മ്യൂണിസ്റ്റ് കാപട്യത്തിന്റെ മറ്റൊരു മുഖമാണ് കുണ്ടറയിലേത്.
കേസ് പോലീസ് അല്ല സിപിഎം കമ്മിഷൻ പോലെ എൻസിപി കമ്മിഷൻ അന്വേഷിച്ചാൽ മതിയെന്ന പി.സി ചാക്കോയുടെ കണ്ടെത്തലും ഗംഭീരം. കത്വയിലും ഉന്നാവിലുമെല്ലാം മെഴുകുതിരി തെളിക്കാനിറങ്ങിയവർ, ഇവിടെ ഇര ബിജെപി പ്രവർത്തകയായതിനാലാവും പ്രതിക്കൊപ്പം നിൽക്കുന്നത്. പെൺകുട്ടിയ്ക്ക് നീതി കിട്ടും വരെ ഭാരതീയ ജനതാപാർട്ടി അവർക്കൊപ്പമുണ്ടാവും. ആർജ്ജവത്തോടെ നീതിയ്ക്കായി പോരാടുന്ന അനിയത്തിക്ക് ധൈര്യം പകരാൻ ഞങ്ങളുണ്ടാവും. കേരളത്തിലെ സഹോദരിമാരുടെയാകെ അന്തസ്സിന്റെ പ്രശ്നമാണ് എ.കെ ശശീന്ദ്രന്റെ രാജി.
Comments