ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനായ ഫൈസർ രാജ്യത്ത് ലഭ്യമാക്കുന്നതിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും എത്രയും വേഗം വാക്‌സിൻ നൽകുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ രാഷ്‌ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് കൊറോണ വാക്‌സിനേഷൻ കാര്യക്ഷമമാക്കുന്നതിൽ കേന്ദ്രത്തിന് രാഷ്‌ട്രീയമില്ല. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പലതവണ ആവർത്തിച്ചിട്ടുള്ളതാണ്. എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമെ എത്രയും വേഗം സമ്പൂർണ്ണ വാക്‌സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് എത്താനാകൂ. പ്രതിപക്ഷ പാർട്ടികൾ വാക്‌സിനേഷനെ രാഷ്‌ട്രീയവത്കരിക്കുന്നുവെന്നും കേന്ദ്രമന്ത്രി മൻസൂഖ് ലോക്‌സഭയിൽ കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാർ ഇതുവരെ കൊറോണ വാക്‌സിനേഷനായി 9,725.15 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 135 കോടി ഡോസ് വാക്‌സിൻ ഓഗസ്‌റ്റോടെ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ വൈറസിനെ രാജ്യത്ത് നിന്നും തുടച്ചു നീക്കാൻ എല്ലാ പൗരന്മാരും സ്വയം മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ വിതരണത്തിനായി മൊഡേണ വാക്‌സിനും അനുമതി നേടിയിട്ടുണ്ട്. ജോൺസൻ ആൻഡ് ജോൺസൺ, ബയോളജിക്കൽ ഇയുമായി ചേർന്ന് ഇതിന്റെ വിതരണം ലഭ്യമാക്കും. സാങ്കേതികവിദ്യാ കൈമാറ്റത്തിന് കമ്പനികൾ തമ്മിൽ കരാർ ആയിട്ടുണ്ട്. ഫൈസറുമായി കേന്ദ്രസർക്കാർ സംസാരിച്ച് വരികയാണെന്നും മാണ്ഡവ്യ പറഞ്ഞു.
Comments