കൊച്ചി: ദേശീയപാതയുടെ വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചാൽ അത് ദൈവം പൊറുത്തോളുമെന്ന് പറഞ്ഞ ജഡ്ജിയെ നീതിമാനെന്ന് വിശേഷിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റേതായിരുന്നു ഈ പരാമർശം. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹൈക്കോടതി പറഞ്ഞത് ഉയർന്ന ആശയമാണെന്ന് ശ്രീകുമാരൻ തമ്പി അഭിപ്രായപ്പെട്ടു.
1975ൽ സ്വാമി അയ്യപ്പൻ എന്ന സിനിമയ്‌ക്കു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ് കാവൽവിളക്കായ് കരളിലിരിക്കുന്നു.’ എന്ന വരികൾ ഉദ്ധരിച്ചായിരുന്നു കോടതി വിധിപറഞ്ഞത്. രാജ്യത്തിനായുള്ള പാത ദേവാലയത്തിനായി വഴി തിരിക്കേണ്ടിവരുന്നത് സ്വാർത്ഥതയാണ്. എവിടെയെങ്കിലും വിഗ്രഹവും കുരിശും വച്ച് ആരാധനാലയമെന്ന് പറയുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഏക ആശ്വാസം കോടതിയാണെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു. ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്. അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയിൽ വീടോ ക്ഷേത്രമോ പള്ളിയോ സെമിത്തേരിയോ ഉണ്ടെന്ന പേരിൽ സ്ഥലമേറ്റെടുപ്പ് ഉപേക്ഷിക്കണമെന്ന് പറയാനാവില്ലെന്നാണ് ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത്.
രാജ്യത്തിന്റെ വികസനത്തിന് ദേശീയപാത വികസനം അത്യന്താപേക്ഷിതമാണ്. ഹർജിക്കാരേയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളേയും വിധി എഴുതുന്ന ജഡ്ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊല്ലം ഉദയനല്ലൂർ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത തുടങ്ങിയവരാണ് ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് ഹർജി സമർപ്പിച്ചത്.
Comments