ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ ഡോക്ടറിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് സിപിഐഎം പ്രവർത്തകർ. സംഭവം വിവാദമായതിന് പിന്നാലെയാണ് മാപ്പപേക്ഷയുമായി പഞ്ചായത്ത് പ്രസിഡൻറ് എംസി പ്രസാദ് അടക്കമുള്ള പ്രതികൾ എത്തിയത്. സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നെടുമുടി പോലീസാണ് കേസെടുത്തത്.
കൈനകരി പഞ്ചായത്ത് പ്രസിഡൻറ് എം സി പ്രസാദ്, സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനാണ് സിപിഎമ്മുകാരുടെ മർദ്ദനമേറ്റത്. വാക്സിൻ കൂടുതലുണ്ടെന്ന ധാരണയെ തുടർന്നാണ് ഡോക്ടർക്കെതിരെയുള്ള സംഭവങ്ങൾ ഉണ്ടായതെന്ന് പ്രസിഡന്റ് വിശദീകരിച്ചു.
അനധികൃതമായി വാക്സിൻ നൽകണം എന്ന ആവശ്യം അംഗീകരിക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിലാണ് ഡോക്ടർക്ക് സിപിഎം നേതാക്കളിൽ നിന്നും മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വാക്സിനേഷന് ശേഷം ബാക്കിയുണ്ടായിരുന്ന 9 യൂണിറ്റ് വാക്സിനെ തുടർന്നുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
Comments