തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരത്തെ വകവയ്‌ക്കാതെ പരിഷ്കരിച്ച് ഡ്രൈവിംഗ് ടെസ്റ്റുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്താനാണ് നിർദ്ദേശം. ടെസ്റ്റ് നടത്താൻ പകരം ഗ്രൗണ്ടുകൾ കണ്ടെത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. പൊലീസ് സംരക്ഷണത്തിലാകും ടെസ്റ്റ് നടത്തുക.
കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പ്രതിഷേധം സാധ്യത മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകി. പരിഷ്‌കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണം.
നിലവിൽ ടെസ്റ്റ് നടക്കുന്ന 86-ൽ 77 ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്കൂൾ യൂണിയനുകൾ വാടകയ്‌ക്ക് എടുത്തവയാണ്. ഈ ഗ്രൗണ്ടുകൾ അടച്ചിട്ടാണ് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. ഇതിന് പിന്നാലെയാണ് ടെസ്റ്റ് കേന്ദ്രങ്ങളായി പുതിയ ഇടങ്ങൾ കണ്ടെത്താൻ നിർദ്ദേശം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 24 സ്ഥലങ്ങൾ കണ്ടെത്തിയതായാണ് സർക്കാർ തലത്തിൽ നിന്ന് ലഭിക്കുന്ന വിവരം.
എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. കേരളത്തിലെ എല്ലാ ഡ്രൈവിംഗ് സ്കൂൾ ഉടമകളും പങ്കെടുക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട്. ഗതാഗത വകുപ്പ് സർക്കുലർ പിൻവലിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് മാർച്ച്. കോടതി വിധി വന്ന ശേഷം സമര പരിപാടികൾ ആലോചിക്കുമെന്നും വേണ്ടിവന്നാൽ നിരാഹര സമരത്തിലേക്കും കടക്കുമെന്നും സമിതി അറിയിച്ചിട്ടുണ്ട്.