തിരുവനന്തപുരം : കൂടുതൽ കുട്ടികൾ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള പാലാ രൂപതയുടെ പരസ്യം വിവാദത്തിൽ. അഞ്ച് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പ്രതിമാസം 1500 രൂപ സഹായം നൽകുമെന്നാണ് പാലാ രൂപത അറിയിച്ചത്. രൂപതയുടെ ഫേസ്ബുക്ക് പേജിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിനെതിരെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
സാമ്പത്തിക സഹായം കൂടാതെ ചികിത്സ വിദ്യാഭ്യാസം എന്നീ സഹായങ്ങളും സൗജന്യമായി നൽകുമെന്ന് പോസ്റ്റിൽ വാഗ്ദാനം ചെയ്യുന്നു. പാലാ രൂപതയുടെ കുടുംബ വർഷം 2021 എന്ന തലക്കെട്ടോടെയാണ് സഹായങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. 2000 ന് ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുളള കുടുംബത്തിനാണ് 1500 രൂപ സാമ്പത്തിക സഹായം നൽകുന്നത്.
ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജിയിൽ സ്കോളർഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങൾ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകുമെന്നും പരസ്യത്തിൽ പറയുന്നു.
എന്നാൽ പോസ്റ്റിന് കീഴെ നിരവധി പരിഹാസ പ്രതികരണങ്ങൾ ഇതിനോടകം എത്തിക്കഴിഞ്ഞു.
കുടുംബാസൂത്രണവും ജനസംഖ്യാ നിയന്ത്രണവും ചർച്ചയാവുന്ന കാലത്താണ് രൂപത ഇത്തരമൊരു പരസ്യം നൽകിയിരിക്കുന്നത് എന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
Comments