കോഴിക്കോട് : വിവിധഭാഷ തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി പുഴുവരിച്ച് നശിച്ചു. അരി ഉപയോഗശൂന്യമായതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടി. മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് സംഭവം.
2018 ലെ പ്രളയകാലത്ത് സംസ്ഥാനത്ത് കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് അരി എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റേതായിരുന്നു നടപടി. എന്നാൽ ജോലി നഷ്ടമായതിനെ തുടർന്ന് ഭൂരിഭാഗം തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയി. ഇതോടെ വിതരണത്തിനായി എത്തിച്ച അരി ബാക്കിയാകുകയായിരുന്നു.
തുടർന്ന് പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിൽ സൂക്ഷിച്ച അരി തിരിച്ചെടുക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനോട് അന്നത്തെ ഭരണ സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ മുഴുവൻ അരിയും തിരിച്ചെടുത്തില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുഷ്ഠരോഗ ആശുപത്രിയിലേക്കും, അനാഥാലയത്തിനും വീതിച്ച് നൽകാനായിരുന്നു അധികൃതരുടെ നിർദ്ദേശമെന്ന് ഭരണ സമിതി അംഗങ്ങൾ പറയുന്നു.
ഇത് പ്രകാരം വിതരണം ചെയ്തിട്ടും 18 ചാക്ക് അരി ബാക്കിവന്നു. ഇതാണ് ഉപയോഗ ശൂന്യമായത്. കാലപ്പഴക്കം വന്നതോടെ അരിയുടെ ഗുണനിലവാരം പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് സാമ്പിളുകൾ സർക്കാർ ലാബിലേക്ക് അയച്ച് പരിശോധിച്ചു. കാലിത്തീറ്റ നിർമ്മാണത്തിന് പോലും അരി ഉപയോഗിക്കാൻ സാധിക്കില്ലെന്നായിരുന്നു ലാബിൽ നിന്നുള്ള റിപ്പോർട്ട് . ഇതേ തുടർന്നാണ് മുഴുവൻ അരിയും കുഴികുത്തി മൂടിയത്.
Comments