ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാവ് ശരദ് പവാർ. മറ്റ് രാഷ്‌ട്രീയ നേതാക്കളുമായുള്ള ചർച്ചകൾക്ക് പിന്നാലെയാണ് പവാർ അമിത് ഷായുമായി ചർച്ച നടത്തിയത്. ഷുഗർ ഫെഡറേഷനിലെ രണ്ട് അംഗങ്ങൾ പവാറിനോടൊപ്പം ഉണ്ടായിരുന്നു എന്നാണ് വിവരം. യോഗത്തിൽ നേതാക്കൾ നിർണായക തീരുമാനം സ്വീകരിച്ചുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തെ പഞ്ചസാര വിപണിയിൽ വരുത്തേണ്ട വ്യത്യാസങ്ങളും ദേശീയ ദുരന്ത നിരവാരണ സംഘത്തിന്റെ വിപുലികരണവും യോഗത്തിൽ ചർച്ചയായി. പഞ്ചസാരയുടെ വില വർദ്ധിപ്പിക്കുകയും എത്തനോൾ മിക്‌സിന്റെ വിൽപ്പന പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ശരദ് പവാർ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ദേശീയ ദുരന്തനിവാരണ സംഘത്തിന്റെ ഒരു ആസ്ഥാനം കൊങ്കനിൽ ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കവും, ഉരുൾപ്പൊട്ടലും നിരന്തരമായി ഉണ്ടാകുന്ന പ്രദേശമാണ് കൊങ്കൺ. രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതലായി ഇവിടെ ദേശീയ ദുരന്ത നിവാരണ സംഘത്തിന്റെ ആസ്ഥാനം വേണമെന്നാണ് ആവശ്യം.
കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കാരിയുമായും ശരദ് പവാർ കൂടിക്കാഴ്ച നടത്തി എന്നാണ് വിവരം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുമായി പവാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments