കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ ആദ്യഘട്ട പരീക്ഷണയാത്ര ആരംഭിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കപ്പൽ പ്രഥമ പരീക്ഷണം ആരംഭിച്ചത്. അറബിക്കടലിലാണ് വിക്രാന്തിന്റെ അദ്യഘട്ട പരീക്ഷണം നടക്കുന്നത്. 1971 ലെ യുദ്ധത്തിൽ ഐഎൻഎസ് വിക്രാന്ത് നിർണായക പങ്ക് വഹിച്ചതിന്റെ അൻപതാം വാഷികത്തിലാണ് അതിന്റെ പിൻഗാമി പ്രഥമ പരീക്ഷണ യാത്ര നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ കൂടിയാണ് ഐ.എൻ.എസ് വിക്രാന്ത്. പൊതുമേഖലാ കപ്പൽ നിർമ്മാണശാലയായ കൊച്ചിൻ ഷിപ്പ്യാർഡ് പ്രൈവറ്റ് ലിമിറ്റഡിലാണ് എ.എൻ.എസ് വിക്രാന്തിന്റെ പകുതിയിലധികം നിർമ്മാണവും പൂർത്തീകരിച്ചത്. 262 മീറ്റർ ഉയരവും 62 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. ഇത് കൂടാതെ സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമുണ്ട്. അടുത്തവർഷത്തോടെ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
നിർമ്മാണത്തിനിടെ ഐ.എ.സി. 1 എന്ന് പേരിട്ടിരുന്ന വിമാനവാഹിനിയ്ക്ക് ഡീകമ്മീഷൻ ചെയ്ത ഐ.എൻ.എസ്. വിക്രാന്തിന്റെ സ്മരണയിൽ ആ പേര് നൽകുകയായിരുന്നു. 2017 നാണ് ഐ.എൻ.എസ്. വിക്രാന്ത് പൊളിച്ചത്.
ഇന്ത്യൻ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് കപ്പൽ രൂപകൽപന ചെയ്തത്. സൂപ്പർ സ്ട്രെക്ചറിൽ അഞ്ച് എണ്ണം ഉൾപ്പെടെ 14 ഡെക്കുകളിലായി 2300 കംപാർട്ട്മെന്റുകളാണ് കപ്പലിലുള്ളത്. 1700 ക്രൂവിനായി നിർമ്മിച്ച കപ്പലിൽ വനിതാ ഓഫീസർമാർക്ക് പ്രത്യേക കാബിൻ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ സാധിക്കുന്ന യുദ്ധക്കപ്പലിന് 28 മൈൽ വേഗതയിൽ യാത്ര ചെയ്യാൻ സാധിക്കും.
Comments