ലണ്ടൻ: നോട്ടിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യയുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട്. ഇന്നലെ കളി നിർത്തുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 എന്ന ദുർബലമായ നിലയിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 183ന് ഒതുക്കി ഇന്ത്യൻ ബൗളർമാർ നൽകിയ മുൻതൂക്കം ബാറ്റിംഗ് നിര തുടക്കത്തിലേ നഷ്ടമാക്കി. മഴ ഇടയ്‌ക്കിടെ തടസ്സപ്പെടുത്തുന്നതും കളിയുടെ രസം കെടുത്തുന്നുണ്ട്.
ഓപ്പണറായി ഇറങ്ങിയ കെ.എൽ.രാഹുൽ 57 റൺസുമായും ഋഷഭ് പന്ത് 7 റൺസുമായും ക്രീസിലുണ്ട്. രോഹിത് ശർമ്മ 36 റൺസ് എടുത്താണ് പുറത്തായത്. തുടർന്ന് മൂന്ന് മദ്ധ്യനിര താരങ്ങൾ ദയനീയമായി പരാജയപ്പെട്ടത് ഇന്ത്യക്ക് അടിയായി. ചേതേശ്വർ പൂജാര(4), വിരാട് കോഹ്‌ലി(0), എന്നിവരെ ആൻഡേഴ്‌സൺ പുറത്താക്കി. അജിങ്ക്യാ രഹാനെ(5) റണ്ണൗട്ടായി. ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. രവീന്ദ്ര ജഡേജയും ഷാർദ്ദൂൽ ഠാക്കൂറുമാണ് ബാറ്റ്‌സ്മാൻമാരെന്ന നിലയിൽ ഇറങ്ങാനുള്ളത്.
ടെസ്റ്റ് സ്‌പെഷ്‌ലിസ്റ്റുകളായ പൂജാരയും രഹാനേയും പുറത്തായത് മികച്ച സ്‌കോർ നേടാനുള്ള ഇന്ത്യയുടെ ശ്രമം തുടക്കത്തിലേ നഷ്ടമാക്കി. ഒപ്പം നേരിട്ട ആദ്യ പന്തിൽ നായകൻ കോഹ്‌ലിയെ പുറത്താക്കി വ്യക്തമായ മേൽക്കൈയാണ് ഇംഗ്ലണ്ട് നേടിയത്. കഴിഞ്ഞ രണ്ടു വർഷമായി ടെസ്റ്റിൽ ഒരു സെഞ്ച്വറി പോലും വിരാട് കോഹ്ലി നേടിയിട്ടില്ലെന്നത് ഇന്ത്യയെ കുഴയ്‌ക്കുന്നുണ്ട്.
Comments