മഹാരാഷ്‌ട്ര : കൊറോണ വൈറസിൽ നിന്നും പൂർണ്ണമായും മുക്തി നേടി കൈയ്യടി വാങ്ങിയിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ ബണ്ടാര ജില്ല.15 മാസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും ജില്ലയിൽ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ചികിത്സയിലിരുന്ന അവസാനത്തെ രോഗിയും ആശുപത്രി വിട്ടതോടെയാണ് ജില്ല ഭരണകൂടം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറക്കിയത്.
ജനങ്ങൾ ശരിയായ രീതിയിലുളള മാർഗ്ഗനിർദ്ദേശം പാലിച്ചതിനാലും, ടെസ്റ്റുകൾ കൃത്യമായി നടത്തിയതിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് ജില്ല ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 578 ആളുകളിലാണ് കൊറോണ പരിശോധന നടത്തിയത്. എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ പ്രവർത്തകരുടെ സഹകരണമാണ് ഈ നേട്ടം കൈവരിക്കാൻ പ്രധാന പങ്ക് വഹിച്ചത്. എന്നാൽ വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് ജില്ല കളക്ടർ സന്ദീപ് കാദം അറിയിച്ചു.
കൊറോണ മൂന്നാം തരംഗം നേരിടാനുളള പരിശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.രോഗം പടരുന്നത് തടയാൻ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മുമ്പോട്ട് പോകണമെന്നും ജില്ല സിവിൽ സർജൻ ഡോ ആർ.എസ് ഫറൂക്കി വ്യക്തമാക്കി. ജില്ലയിൽ 59,809 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കൊറോണയെ തുടർന്ന് 1,133 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.















