ഇസ്ലാമാബാദ് : ടിക്ക് ടോക്കിന്റെ നിരോധനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി. പാക് ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയോടാണ് ആവശ്യം ഉന്നയിച്ചത്. ഒരു കേസിന്റെ വിധിയുമായി ബന്ധപ്പെട്ടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് അതാർ മിനല്ലെയാണ് ടെലികോം അതോറിറ്റിക്ക് ഇത് സംബന്ധിച്ച് കത്തയച്ചത്. ടിക് ടോക്ക് ആപ്പ് സാധാരണക്കാർക്ക് ഒരു വരുമാന മാർഗ്ഗമായിരുന്നുവെന്നും ഇത് നിരോധിച്ചതിനെ നീതീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ ആഗസ്റ്റ് 23ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉള്ളടക്കത്തെ കുറിച്ച് പരാതിവ്യാപകമായതോടെയാണ് പാകിസ്താനിൽ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. പ്രിവൻഷൻ ഓഫ് ഇലക്ട്രോണിക് ക്രൈം ആക്ട് 2016 പ്രകാരമാണ് ആപ്പ് നിരോധിച്ചത്. 2020 ഓക്ടോബറിൽ നിരോധിച്ചെങ്കിലും പത്ത് ദിവസത്തിന് ശേഷം ഇത് പിൻവലിച്ചിരുന്നു. പാകിസ്താനുമേൽ ചൈന ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിട്ടായിരുന്നു നീക്കം. യാഥാസ്ഥിതികരായ മതവാദികളായിരുന്നു പരാതികൾ ഉന്നയിച്ചത്.
സ്വീകാര്യമല്ലാത്ത ഉളളടക്കങ്ങൾ നീക്കം ചെയ്യുമെന്ന് ടിക് ടോക്ക് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ ഭാഗമായി ആറ് മില്യൻ വീഡിയോകളാണ് ടിക് ടോക്ക് മൂന്ന് മാസത്തിനിടയിൽ നീക്കം ചെയ്തത്.
Comments