കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടു. രേഖകളില്ലാത്ത വാഹനമുപയോഗിച്ച് കൊല്ലാനായിരുന്നു നീക്കം. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണ്ണക്കവർച്ചാ കേസിൽ അറസ്റ്റിലായ പ്രതി റിയാസിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. തെളിവ് അടക്കമുള്ള വിവരങ്ങൾ ലഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
റിയാസിന്റെ മൊബൈൽ ഫോണിൽ നിന്നും ഇത് ശരിവെയ്‌ക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഫോണിൽ നിന്നും നീക്കം ചെയ്ത സന്ദേശങ്ങൾ തിരിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കേസിൽ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കയച്ച സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞാണ് സന്ദേശം.
കരിപ്പൂർ സ്വർണ്ണക്കവർച്ചാ ആസൂത്രണക്കേസിലാണ് റിയാസ് അടക്കമുള്ളവർ അറസ്റ്റിലായത്. റിയാസിന് മുഖ്യപ്രതി സൂഫിയാനുമായും വിദേശത്ത് നിന്നും സ്വർണ്ണം കടത്തുന്നവരുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വർണ്ണക്കടത്ത് സംഘത്തിന്റെ സ്വർണ്ണം തുടർച്ചയായി തട്ടിക്കൊണ്ടുപോയതോടെയാണ് റിയാസ് അടങ്ങുന്ന കൊടുവള്ളി സംഘം കരിപ്പൂരിലെത്തിയത്. രാമനാട്ടുകര വാഹനാപകടത്തെ തുടർന്നാണ് സ്വർണ്ണക്കള്ളക്കടത്തിലെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
Comments