കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം ബിനാമി ഇടപാടുകളിലേക്ക്. അന്വേഷണ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി ക്രൈംബ്രാഞ്ചിന് കത്ത് നൽകും. ബാങ്ക് തട്ടിപ്പിലൂടെ കൈവശമെത്തിയ പണം വിദേശത്തേക്ക് കടത്തിയതായും സംശയമുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചിരിക്കുന്നത്. 200 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായാണ് ഇ ഡി യുടെ പ്രാഥമിക നിഗമനം. നിക്ഷേപകരെ വഞ്ചിച്ച് നേടിയെടുത്ത പണം കള്ളപ്പണമായി വസ്തുവിലും, വലിയ വ്യവസായ പദ്ധതികളിലും മുടക്കിയതിനൊപ്പം വിദേശത്തേക്കും കടത്തിയതായാണ് വിവരം. ബിനാമി ഇടപാടുകളിലൂടെയാണ് കള്ളപ്പണ വിനിയോഗം നടത്തിയത്. ബിനാമി, വിദേശ നിക്ഷേപങ്ങളിലേക്ക് ഇ ഡി അന്വേഷണം നീളുന്നത്.
ഇതുവരെ കണ്ടെത്തിയ അന്വേഷണ വിവരങ്ങൾ മുഴുവൻ കൈമാറാനാവശ്യപ്പെട്ടാണ് ഇഡി പോലീസിന് കത്ത് നൽകുന്നത്. പോലീസ് ഇതുവരെ നടത്തിയ അന്വേഷണ വിവരങ്ങളൊന്നും റിപ്പോർട്ടായി ഇഡിക്ക് ഇതുവരെ കൈമാറിയിട്ടില്ല. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട തട്ടിപ്പിൽ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമും ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.
ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ ആറു പ്രതികളും ഇഡി കേസിലും പ്രതികളായിട്ടുണ്ട്. ബിനാമി ഇടപാടുകളിൽ ഉൾപ്പെടെയുള്ള അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ഇഡിയും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. പ്രതികൾ തേക്കടിയിൽ കോടികൾ മുടക്കി റിസോർട്ട് നിർമ്മിച്ചിരുന്നു. നിക്ഷേപകരുടെ പണം തട്ടിയെടുത്ത സംഭവം സിപിഎം നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു. ഇഡി കേസ് ഏറ്റെടുത്തതോടെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സമഗ്ര അന്വേഷണത്തിലേക്കാണ് നീങ്ങുന്നത്.
Comments