ന്യൂഡൽഹി : പദ്മ പുരസ്കാരത്തിന് പേരു നിർദ്ദേശിക്കാൻ സെപ്റ്റംബർ 15 വരെ അവസരം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ നാമ നിർദ്ദേശം ചെയ്യാൻ കേന്ദ്ര ആഭ്യന്തര വകുപ്പാണ് പൊതുജനങ്ങൾക്ക് അവസരം നൽകുന്നത്.പദ്മ പുരസ്‌കാരങ്ങളായ പദ്മ വിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ എന്നിവയ്‌ക്കായാണ് നാമനിർദ്ദേശം ക്ഷണിച്ചത്.
‘കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്മാ പുരസ്‌കാര പോർട്ടൽ വഴിയാണ് സംസ്ഥാനങ്ങൾ നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്. രാജ്യത്തിനായി അമൂല്യ സംഭാവനകൾ നൽകിയ മാതൃകാ വ്യക്തിത്വങ്ങളെയാണ് ആദരിക്കുക. അവർ ഒരു നാട്ടിലെ ജനമനസ്സിൽ സ്ഥാനം പിടിച്ചവരായിരിക്കണം. രാജ്യത്തെ ഏതൊരു പൗരനും പേര് നിർദ്ദേശിക്കാം. പുരുഷ-വനിത വിഭാഗങ്ങളിലായി പട്ടികജാതി-വർഗ്ഗ വിഭാഗത്തിലെ നി:സ്വാർത്ഥ സേവനം നടത്തിയവരെ രാജ്യം ആദരിക്കും.’ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പദ്മാ പോർട്ടലിൽ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡമനുസരിച്ചാണ് വ്യക്തികളുടെ വിവരങ്ങൾ നൽകേണ്ടത്. വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയിരിക്കണം. അത് തെളിയി ക്കുന്ന അനുബന്ധരേഖകൾ പോർട്ടലിലൂടെ നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പരമാവധി 800 വാക്കുകളിലൂടെ വ്യക്തിയെ പരിചയപ്പെടുത്തണം. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ഉന്നത തല സമിതിയാണ് പദ്മ പുരസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി പരമോന്നത ബഹുമതി തീരുമാനിച്ചത് 1954ലാണ്. തുടക്കത്തിൽ ഭാരത രത്‌നയും പദ്മ വിഭൂഷണും മാത്രമാണുണ്ടായിരുന്നത്. പദ്മ വിഭൂഷണിനെ മൂന്ന് ബഹുമതി യായിട്ടാണ് നൽകിയിരുന്നത്. തൊട്ടടുത്ത വർഷം മുതൽ പദ്മവിഭൂഷണിന് പുറമേ പദ്മഭൂഷണും പദ്മശ്രീയും പ്രഖ്യാപിക്കപ്പെട്ടു.
Comments