ന്യൂയോർക്ക് : ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിക്കുന്നവരാണ് നാം. ഈ വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന നിരവധി തത്വങ്ങളും നമുക്ക് ചുറ്റുമുണ്ട്. നിരവധി തർക്കങ്ങൾക്ക് ശേഷമാണ് ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തിയത് എന്നാണ് ചരിത്രം. എന്നാൽ ഇന്നും അതേ തർക്കങ്ങൾ തുടരുന്നുവെന്നതാണ് യാഥാർത്ഥ്യം. ചിലർ ഭൂമി ഉരുണ്ടതെന്നും, ചിലർ ഭൂമി പരന്നതെന്നും വിശ്വസിക്കുന്നു.
ഭൂമി പരന്നതാണെന്ന് വാദിച്ചുകൊണ്ട് അടുത്തിടെ രംഗത്ത് വന്ന ഫ്ളാറ്റ് എർത്ത് വാദികൾ ചെറിയ കോളിളക്കമൊന്നുമല്ല സൃഷ്ടിച്ചത് . ഇത് പഠിച്ച പാഠങ്ങളുടെ പുനർവായനയിലേക്ക് ആളുകളെ നയിച്ചു. ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ ഫ്ളാറ്റ് എർത്ത് സൊസൈറ്റിയിലെ അംഗങ്ങളും ആവുന്ന മാർഗ്ഗങ്ങളെല്ലാം തേടി. ഇത്തരത്തിൽ ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ നാവിക സേനയിൽ ചേർന്ന ഒരു സഹപ്രവർത്തകന്റെ വിചിത്ര തീരുമാനത്തെക്കുറിച്ചുള്ള നാവിക സേന ഉദ്യോഗസ്ഥന്റെ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കടലിലെ കപ്പലുകൾ ഭൂമി പരന്നതാണെന്ന് തെളിയിക്കുമെന്നാണ് തന്റെ സുഹൃത്ത് വിശ്വസിച്ചിരുന്നതായി നാവിക സേന ഉദ്യോഗസ്ഥൻ പറയുന്നു.
അടിയ്ക്കടി കപ്പലിന്റെ വേഗം, ദിശ, സ്ഥാനം എന്നിവ കൃത്യമായി രേഖപ്പെടുത്തിയായിരുന്നു സഹപ്രവർത്തകൻ തന്റെ വിശ്വാസം തെളിയിക്കാൻ ശ്രമിച്ചത്. ഇതെല്ലാം ഉപയോഗിച്ച് ഒരു ഭൂപടം തയ്യാറാക്കി പുറത്തുവിടുകയായിരുന്നു ലക്ഷ്യം. എന്നാൽ കപ്പലിന്റെ ദൂരവും വേഗതയും കണക്കാക്കിയുള്ള പഠനത്തിൽ ഭൂമി ഉരുണ്ടതാണെന്ന് അദ്ദേഹം കണ്ടെത്തി. ഭൂമി പരന്നതാണെങ്കിൽ കപ്പലിലൂടെയുളള യാത്ര സാദ്ധ്യമാകില്ലെന്ന നിഗമനത്തിലും അദ്ദേഹം എത്തി.
അദ്ദേഹത്തിന്റെ വിശ്വാസം കൂടുതൽ ബലപ്പെട്ടത് മറ്റൊരു സഹപ്രവർത്തകനായ ഓഫീസർ ബൈനോകുലർ നൽകിയപ്പോഴാണ്. ബൈനോകുലർ നൽകിയ ശേഷം കരയിലേക്ക് നോക്കാൻ ഓഫീസർ ആവശ്യപ്പെട്ടു. എത്തിച്ചേരേണ്ട സ്ഥലം കാണുന്നുണ്ടെങ്കിൽ ഭൂമി പരന്നതായിരിക്കുമെന്നും ഓഫീസർ പറഞ്ഞു.
എന്നാൽ കര കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ ഭൂമി ഉരുണ്ടതാണെന്ന് അദ്ദേഹം പൂർണമായി വിശ്വസിക്കുകയായിരുന്നുവെന്നും നാവിക ഉദ്യോഗസ്ഥന്റെ കുറിപ്പിൽ പറയുന്നു.
Comments