ലാഹോർ: പാകിസ്താനിൽ മത തീവ്രവാദികൾ അടിച്ചു തകർത്ത ക്ഷേത്രം അറ്റകുറ്റ പ്രവർത്തനങ്ങൾക്ക് ശേഷം ഹിന്ദു സമൂഹത്തിന് കൈമാറി. സർക്കാർ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആക്രമണം നടന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തി ക്ഷേത്രം തിരികെ നൽകിയത്. ഹിന്ദു വിശ്വാസികൾക്ക് ക്ഷേത്രത്തിൽ ആരാധന നടത്താനുള്ള സൗകര്യം എത്രയും വേഗം ഒരുക്കുമെന്ന് ജില്ല അഡ്മിനിസ്ട്രേറ്റർ ഖുറം ഷാസാദ് പറഞ്ഞിരുന്നു.
റഹിം യർ ഖാൻ ജില്ലയിലെ ഭോംഗ് നഗരത്തിലുള്ള സിദ്ധിവിനായക ക്ഷേത്രത്തിന് നേരെയാണ് കഴിഞ്ഞ ആഴ്ച ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ ഇസ്ലാം ഭീകരർ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങൾ തകർക്കുകയും, ഇതിന്റെ അവശിഷ്ടങ്ങൾ കത്തിച്ച് ചാമ്പലാക്കുകയുമായിരുന്നു. ഇസ്ലാം മതഗ്രന്ഥങ്ങൾ സൂക്ഷിച്ച ലൈബ്രറിയുടെ പുറത്ത് എട്ട് വയസ്സുകാരൻ മൂത്രമൊഴിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. കുട്ടിയെ മതനിന്ദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനിൽ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് മതനിന്ദ.
ഇതിന് പിന്നാലെയാണ് ഇരുമ്പു ദണ്ഡുകൾ, വടികൾ, കല്ലുകൾ, മറ്റ് ആയുധങ്ങൾ എന്നിവയുമായെത്തിയ അക്രമികൾ ക്ഷേത്രത്തിന് അകത്തും പുറത്തും ആക്രമണം നടത്തിയത്. നൂറോളം ഹിന്ദു കുടുംബങ്ങളാണ് പ്രദേശത്ത് താമസിച്ചിരുന്നത്. ഇവർക്കെതിരെയും ഭീഷണി ശക്തമായിരുന്നു. ആക്രമണത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ നിർബന്ധിതരായത്.
Comments