കൊച്ചി: മദ്യശാലകളിൽ എത്തുന്നവർക്ക് വാക്സിൻ അല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റോ, ആർടിപിസിആർ പരിശോധനാ ഫലമോ വേണം. എന്നാൽ എന്തുകൊണ്ട് പുതുക്കിയ കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ മദ്യശാലകൾക്ക് ബാധകമല്ലെന്നും കോടതി ചോദിച്ചു.
ബിവറേജസ് ഔട്ട്ലെറ്റുകൾക്കു മുന്നിൽ ഇപ്പോഴും വലിയ തിരക്കാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. താൻ നേരിട്ട് കണ്ട സംഭവമാണിതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാർ നാളെ മറുപടി അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കേസ് നാളെ വീണ്ടും പരിഗണിക്കും.
മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി പറഞ്ഞു. ആർടിപിസിആർ സർട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്സിൻ എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകൾക്കും ബാധകമാക്കണം. വാക്സീൻ എടുത്തവർക്കോ ആർടിപിസിആർ ചെയ്തവർക്കോ മാത്രമേ മദ്യം വിൽക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്സിനേഷൻ പരമാവധി ആളുകളിലേക്ക് എത്താൻ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ ആളുകൾ വാക്സിൻ എടുക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments