ഹൈദരാബാദ്: ട്രാഫിക്ക് നിയമ ലംഘനത്തിന് തുടർച്ചയായി പിഴയിട്ടതോടെ മദ്യലഹരിയിൽ ബൈക്ക് കത്തിച്ച് യുവാവ്. 12 തവണയായി ഇയാൾക്ക് 4800 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. തെലങ്കാന വിക്രാബാദ് സ്വദേശിയായ തളരി സങ്കപ്പയാണ് ബൈക്കിന് തീയിട്ടത്. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിനടക്കം പല തവണയായുള്ള പോലീസ് പരിശോധനയിൽ പിടിക്കപ്പെട്ടപ്പോഴാണ് ഈ തുക പിഴ ചുമത്തിയത്.
ക്വാറി തൊഴിലാളിയാണ് സങ്കപ്പ. കഴിഞ്ഞ ദിവസം സ്വന്തം ഗ്രാമത്തിൽ നിന്നും തന്തൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ സങ്കപ്പയെ വീണ്ടും പോലീസ് പിടികൂടിയിരുന്നു. ഇതുവരെ പിഴയിട്ട പണം മുഴുവൻ അടക്കണമെന്നും അതിന് ശേഷമേ പോകാൻ അനുവദിക്കുകയുള്ളൂ എന്നും പോലീസ് പറഞ്ഞു. തുടർന്ന് ബൈക്കുമായി സങ്കപ്പ അഥിവേഗം രക്ഷപെടുകയായിരുന്നു.
എന്നാൽ ബൈക്കിനെ പിന്തുടർന്നെത്തിയ പോലീസ് പിന്നീട് കണ്ടത് യുവാവ് ബൈക്ക് കത്തിക്കുന്ന കാഴ്ച്ചയായിരുന്നു. സമീപത്തെ കെട്ടിടത്തിന് സമീപം ബൈക്ക് നിർത്തിയിട്ട ഇയാൾ പെട്രോൾ ഒഴിച്ച് ബൈക്കിന് തീയിട്ടെന്നാണ് പോലീസ് പറയുന്നത്. എന്തിനാണ് ബൈക്ക് കത്തിച്ചതെന്ന് ചോദിച്ചപ്പോൾ നിരന്തരം പിഴ ഈടാക്കുന്നതിൽ പ്രതിഷേധിച്ചാണ് താൻ ഇത് ചെയ്തതെന്നും യുവാവ് പോലീസിനോട് പറഞ്ഞു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് സങ്കപ്പയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments