വിശാഖപട്ടണം : അവയവ ദാനത്തിനായി ഭർത്താവിന് അകന്ന് കഴിയുന്ന ഭാര്യയുടെ സമ്മതം ആവശ്യമില്ലെന്ന് തെലങ്കാന ഹൈക്കോടതി. രാമകൃഷ്ണപുരം സ്വദേശി വെങ്കട് നരേന്റെ ഹർജിയിലാണ് നിർണായക വിധി. അസുഖ ബാധിതയായ സഹോദരിയ്‌ക്ക് വൃക്ക നൽകാൻ അകന്നു കഴിയുന്ന ഭാര്യയുടെ സമ്മദം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെങ്കട് കോടതിയെ സമീപിച്ചത്.
ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലാണ് വെങ്കടിന്റെ സഹോദരി ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെച്ചാൽ സഹോദരി രക്ഷപ്പെടുമെന്നാണ് ഡോക്ടർമാർ അറിയിച്ചതോടെ വെങ്കട് സമ്മതം അറിയിച്ചു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ ശസ്ത്രക്രിയക്കുള്ള നടപടികളും പൂർത്തിയാക്കി. എന്നാൽ ശസ്ത്രക്രിയയ്‌ക്കായി ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ വെങ്കടിന്റെ ഭാര്യ വിസമ്മതിയ്‌ക്കുകയായിരുന്നു. തുടർന്ന് ഇവരെ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെയാണ് വെങ്കട് കോടതിയെ സമീപിച്ചത്.
1995 ലെ തെലങ്കാന അവയവദാന നിയമപ്രകാരം അവയവദാനത്തിനായി ഉറ്റബന്ധുവിന്റെ സമ്മതം ആവശ്യമാണ്. ഇതാണ് ശസ്ത്രക്രിയയ്‌ക്ക് തടസ്സമായത്. അടിയന്തിര സാഹചര്യം പരിഗണിച്ചായിരുന്നു ജസ്റ്റിസ് അമർനാഥിന്റെ വിധി. അവയവദാനത്തിനായി വെങ്കട് യോഗ്യനാണെന്ന് നിരീക്ഷിച്ച കോടതി എത്രയും വേഗം ശസ്ത്രക്രിയ നടത്താൻ ആശുപത്രിയോടും നിർദ്ദേശിച്ചു. സമ്മതം ആവശ്യപ്പെട്ട് നിരവധി തവണ വെങ്കടിന്റെ ഭാര്യയുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായി കോടതി പറഞ്ഞു. എന്നാൽ അവർ ഫോൺ എടുത്തില്ല. ഈ സാഹചര്യത്തിൽ ഭാര്യയുടെ സമ്മതമില്ലാതെ വെങ്കടിന് അവയവം ദാനം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
Comments