വാഷിംഗ്ടണ്‍: എല്ലാ ഗര്‍ഭിണികളും കൊറോണ വാക്സിന്‍ എടുക്കാന്‍ ആവശ്യപ്പെട്ട് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. ഹോട്ട്‌സ്‌പോട്ടുകളിലെ ആശുപത്രികളില്‍ കുത്തിവയ്പ് എടുക്കാത്ത അമ്മമാര്‍ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്നതിനാലാണ് നിര്‍ദ്ദേശം.
സിഡിസി ഡാറ്റ അനുസരിച്ച് ഗര്‍ഭിണികളുടെ വാക്സിനേഷന്‍ നിരക്ക് കുറവാണ്. ഏകദേശം 23% പേര്‍ക്കേ കുറഞ്ഞത് ഒരു ഡോസെങ്കിലും ഇത് വരെ ലഭിച്ചിട്ടുള്ളൂ.ഡെല്‍റ്റ വകഭേദം കൊറോണ വൈറസിന്റെ മുന്‍ പതിപ്പുകളേക്കാള്‍ ഗര്‍ഭിണികളിലും മറ്റ് ഗുരുതര രോഗങ്ങളുള്ളവരിലും കൂടുതല്‍ ഗുരുതരമാകാന്‍ കാരണമാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
ഗര്‍ഭം അലസലും പ്രസവവും ഉള്‍പ്പെടെ, ഗര്‍ഭകാല സങ്കീര്‍ണതകള്‍ക്ക് സാധ്യതയുള്ള സ്ത്രീകള്‍ക്ക് കൊറോണ വൈറസില്‍ നിന്നും അപകടസാധ്യത ഏറെയാണ്.പ്രതിരോധ കുത്തിവയ്പ്പുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും, കുത്തിവയ്പ് എടുക്കാത്ത ഗര്‍ഭിണികള്‍ക്കിടയില്‍ പ്രത്യാഘാതങ്ങള്‍ കാണുന്നുണ്ടെന്നും സിഡിസി ഡയറക്ടര്‍ പറഞ്ഞു.
2500 ഓളം സ്ത്രീകളുടെ ഡേറ്റ വിശകലനം ചെയ്തപ്പോള്‍ ഗര്‍ഭം ധരിച്ച് ഇരുപത് ആഴ്‌ച്ചകള്‍ക്കുള്ളില്‍ ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് ഗര്‍ഭം അലസാനുള്ള സാധ്യത കുറവാണ്. ഇത് തെളിഞ്ഞതിനു ശേഷമാണ് മാര്‍ഗനിര്‍ദ്ദേശം പുതുക്കിയത്.മുമ്പ് ഗര്‍ഭിണികളെ വാക്സിനെടുക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും ജനങ്ങളില്‍ നിന്നുള്ള സഹകരണം കുറവായിരുന്നു.
മുലയൂട്ടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും പുതിയ നിര്‍ദ്ദേശം ബാധകമാണ്. കോവിഡ് -19 വാക്സിനുകളുടെ അംഗീകാരത്തിലേക്ക് നയിച്ച പഠനങ്ങളില്‍ ഗര്‍ഭിണികളെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, പതിനായിരക്കണക്കിന് സ്ത്രീകളിലെ അനുഭവങ്ങള്‍ വാക്സിന്‍ സുരക്ഷിതമാണെന്നും , ഗര്‍ഭകാലത്ത് നല്‍കുമ്പോള്‍ നവജാതശിശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും വിദഗ്‌ദ്ധര്‍ പറയുന്നു.
Comments