ന്യൂഡൽഹി: ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷനു കീഴിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) സ്ത്രീകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി സംവദിച്ചത്.
നിശ്ചിതമായ പ്രയത്‌നം കാഴ്ചവെക്കുന്ന സ്ത്രീ ശക്തികളെ ആത്മാർത്ഥമായി അഭിനന്ദിക്കുമ്പോൾ നാടിന് പ്രകടമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് മദ്ധ്യപ്രദേശിൽ നിന്നും പങ്കെടുത്ത സ്വയം സഹായ സംഘത്തിലെ അംഗമായ ചംപാ സിംഗിനോട് പ്രധാനമന്ത്രി പറഞ്ഞു. ജൈവ കൃഷിയുടെ ഒരു ഓൺലൈൻ പ്രചരണം സംഘടിപ്പിക്കാൻ അദ്ദേഹം ചംപാ സിംഗിന് നിർദ്ദേശം നൽകി.
സ്ത്രീ ശാക്തീകരണത്തിലൂടെ അവളുടെ കുടുംബം മാത്രമല്ല മറിച്ച് രാജ്യമുൾപ്പടെ ഉന്നതങ്ങളിലേക്കെത്തും. സ്ത്രീകളുടെ സ്വയം സഹായ സംഘത്തിന്റെ ഉന്നമനത്തിനായി ഈ സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും സ്ത്രീകൾക്കായി ബാങ്ക് അക്കൗണ്ട് തുറന്ന് എസ്എച്ച്ജികൾക്കായി ജാമ്യമില്ലാതെ തന്നെ വായ്പ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത സ്ത്രീകളുടെ വിജയഗാഥകളുടെ ശേഖരത്തോടൊപ്പം കാർഷിക ഉപജീവനമാർഗ്ഗങ്ങളുടെ സാമാന്യാശയത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും ഇതിനൊപ്പം പ്രകാശനം ചെയ്തു.
പരിപാടിയുടെ ഭാഗമായി 4 ലക്ഷത്തോളം വരുന്ന സ്വയം സഹായ സംഘങ്ങൾക്കുവേണ്ടി 1,625 കോടി രൂപ ധനസഹായം നൽകി. കൂടാതെ ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിനു കീഴിൽ നിന്നും പ്രധാനമന്ത്രി ഫോർമലൈസെഷൻ ഓഫ് മൈക്രോ ഫുഡ് പ്രൊസസിംഗ് എന്റർപ്രൗസിന്റെ(പിഎംഎഫ്എംഇ) ഭാഗമായി 7,500 എസ്എച്ച്ജികൾക്കായി 25 കോടി രൂപ പ്രാരംഭ മൂലധനമായും നൽകി. 75 കർഷക ഉത്പാദക സംഘടനകൾക്കായി (എഎഫ്പിഒ) 4.13 കോടി രൂപയും ഇതിനൊപ്പം നൽകി.
Comments