കാബൂൾ : അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പിടിച്ചടക്കിയ താലിബാൻ തലസ്ഥാന നഗരമായ കാബൂൾ ലക്ഷ്യമാക്കി നീങ്ങുന്നു. കാബൂളിന് 80 കിലോമീറ്റർ മാത്രം അകലെയുളള ലോഖാർ പ്രവിശ്യയുടെ ആസ്ഥാനമായ പുൽ ഇ ആലം താലീബാൻ ഇന്നലെ കീഴടക്കി. 30 ദിവസത്തിനകം കാബൂൾ താലിബാന്റെ അധീനതയിലാകുമെന്നാണ് യു. എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
ആഭ്യന്തര യുദ്ധം രാജ്യത്തിന്റെ അവസ്ഥ അതീവ ഗുരുതരമാക്കിയെന്നും സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാക്കിയെന്നും ഐക്യരാഷ്‌ട്രസഭ വിലയിരുത്തി. അതിർത്തികൾ തുറന്നിട്ട് അഭയാർത്ഥികളെ സ്വീകരണമെന്ന് അയൽരാജ്യങ്ങളോട് ഐക്യരാഷ്‌ട്രസഭ തലവൻ അന്റോണിയോ ടുട്ടെറസ് അഭ്യർത്ഥിച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം നിയന്ത്രണവിധേയമല്ലെന്നും യു. എൻ പറഞ്ഞു. സംഘർഷത്തെ തുടർന്ന് 2,50,000 ത്തോളം ആളുകൾ ഭവനരഹിതരായി. മരണസംഖ്യയുടെ കൃത്യമായ കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും 5000 ത്തോളം വരുമെന്ന് അഫ്ഗാനിസ്ഥാൻ റെഡ്‌ക്രോസ് അധികൃതർ പറയുന്നു.
അമേരിക്കൻ സംഖ്യ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയതോടെയാണ് താലിബാൻ ഭീകരർ വീണ്ടും ശക്തി പ്രാപിച്ചത്. രാജ്യത്തെ സാധാരണക്കാർ ഭീതീജനകമായ സാഹപര്യത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് അവസാനിച്ച കിരാത ഭരണം രാജ്യത്ത് തിരിച്ചുവരുമോയെന്ന ഭയപ്പാടിലാണവർ. മനുഷ്യാവകാശങ്ങളും മനുഷ്യത്വവും ചവിട്ടിയരക്കപ്പെട്ട താലിബാൻ ഭരണ കാലഘത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് അഫ്ഗാനിസ്ഥാൻ ജനതക്ക് ചിന്തിക്കാനേ കഴിയില്ല. ആധുനിക സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത നിയമ സംഹികൾകൊണ്ട് ജനങ്ങളെ വരിഞ്ഞു മുറുക്കുകയായിരുന്നു താലിബാൻ.
സ്ത്രീകളും കുട്ടികളും ഏറ്റവു കൂടുതൽ പാർശ്വൽക്കരിക്കപ്പെട്ടു. ശരീരം മുഴുവനായും മറക്കുന്ന വസ്തം ധരിക്കണമെന്ന് സ്ത്രീകളെ നിർബന്ധിച്ചു. ലംഘിക്കുന്നവരെ പ്രാകൃത ശിക്ഷകൾക്ക് വിധേയമാക്കി. 10 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ വിദ്യാഭ്യാസം നേടുത്തത് വിലക്കിയും വിദ്യാലയങ്ങൾ തകർത്തും വിശുദ്ധ ഭരണം തുടർന്നു. നിസ്സാര കുറ്റങ്ങൾ ചെയ്യുന്നവരെ പോലും പരസ്യമായി തലവെട്ടി ശിക്ഷ നടപ്പിലാക്കി. സംഘർഷം അവസാനിപ്പിക്കുന്നതിന് അന്താരാഷ്‌ട്ര സമൂഹം ഉടൻ ഇടപെട്ടില്ലെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ലോകം മൂക സാക്ഷിയാവേണ്ടിവരും.
Comments