കാബൂൾ :ഓരോ നിമിഷവും നിർണ്ണായകമാണ്, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ… . ഞങ്ങൾ ആകെ വിഷമത്തിലാണ്. അഫ്ഗാനിസ്ഥാനിലെ ഒരു യുവതി രാജ്യത്തിന് പുറത്തുള്ള തന്റെ സുഹൃത്തിന് അയച്ച സന്ദേശത്തിലെ വരികളാണിത്. അഫ്ഗാനിസ്ഥാൻ ജനതയുടേ നിസ്സഹാവസ്ഥയുടെ നേർസാക്ഷ്യം. അരക്ഷിതാവസ്ഥയിൽ നിന്നും തങ്ങളെ കൈപിടിച്ചുയർത്താൻ ലോകത്തോട് കേഴുകയാണവർ .
ഒരാഴ്ചയായി തലസ്ഥാന നഗരിയായ കാബൂളിലെ യുവജനത കടുത്ത മാനസിക വിഷമത്തിലാണ്. ഒറ്റ ആഴ്ചകൊണ്ടാണ് എല്ലാം തകിടം മറിഞ്ഞത്. രാജ്യത്തിന്റെ 12 ഓളം പ്രവിശ്യകൾ താലിബാൻ ഭീകരർ പിടിച്ചെടുത്തു. കാബൂൾ ഏതു സമയത്തും ഭീകരർ കീഴടക്കാം. 20 വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പൗര സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഇല്ലാതാകുന്നതിനെകുറിച്ച് അവർക്ക് ചിന്തിക്കാനേ കഴിയില്ല.
2001 – ൽ ആണ് അമേരിക്കൻ സഖ്യസേന അഫ്ഗാൻ മണ്ണിൽ പ്രവേശിക്കുന്നത്. സെപ്തംബർ 11 ലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ അൽ-ഖായ്ദ നേതാവ് ഉസാമ ബിൻ ലാദനെ പിടികൂടുന്നതിനായിരുന്നു സൈനിക നീക്കം. ലാദൻ താലിബാന്റെ സംരക്ഷണത്തിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി. ഐ. എയുടെ കണ്ടെത്തലിനെ തുടർന്നായിരുന്നു സൈനീക നടപടി. വർഷങ്ങൾ നീണ്ട പോരാട്ടത്തിനുശേഷം താലിബാനെ തുരത്തിയ സഖ്യസേന അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണം ആരംഭിച്ചു.
അമേരിക്കയുടെയും യൂറോപ്യൻ ശക്തികളുടെയും കടന്ന് വരവ് അഫ്ഗാൻ യുവതയ്‌ക്ക് പകർന്ന ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും ചെറുതല്ല. താലിബാൻ അടിച്ചേൽപ്പിച്ചിരുന്ന ശരീയത്ത് നിയമങ്ങൾ മൂലം അടിച്ചമർത്തപ്പെട്ട യുവ വനിതകൾ എല്ലാ തൊഴിൽ മേഖലകളിലേക്കും കടന്നു ചെന്നു.
മാധ്യമ പ്രവർത്തനം, രാഷ്‌ട്രീയം, നീതിന്യായ വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് പങ്കാളിത്തം ലഭിച്ചു. പുതിയ അഫ്ഗാനിസ്ഥാൻ കെട്ടിപ്പടുക്കാൻ സമൂഹം ഒന്നായിതന്നെ മുന്നട്ടിറങ്ങുകയും സുപ്രധാന ചുവടുവെയ്പ്പായി ജനാധിപത്യത്തിന്റെ സ്ഥാപനം മാറുകയും ചെയ്തു. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും അഫ്ഗാനിലേക്ക് സഹായങ്ങൾ എത്തി. പുതിയ വിദ്യാലയങ്ങളും കോളേജുകളും സർവ്വകലാശാലകളും നിർമ്മിക്കപ്പെട്ടു.
ഇത്തരത്തിൽ തങ്ങളുടെ രാജ്യത്തുണ്ടായ സ്വപ്ന തുല്യമായ നേട്ടങ്ങൾ എല്ലാം താലിബാന്റെ തിരിച്ചു വരവോടെ തകരുമോയെന്നവർ ഭയക്കുന്നു. ഓരോ നിമിഷവും സ്ഥിതി വഷളായികൊണ്ടിക്കുകയാണെന്നും തന്നെയും കുടുംബത്തെയും താലിബാൻ ഏതു നിമിഷവും വധിക്കാമെന്നും സാമൂഹിക പ്രവർത്തകയും വിദ്യാത്ഥിയുമായ കാബൂൾ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. ഞാൻ ഒരു വിദ്യാർത്ഥിയാണെന്ന് എല്ലാവർക്കും അറിയാമെന്നും 10 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് താലിബാൻ വിലക്കിയിരിക്കുകയാണെന്നും സാമൂഹിക പ്രവർത്തക പറഞ്ഞു. താലിബാന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ വിദ്യാത്ഥിയാണെന്ന് തെളിയിക്കുന്ന മുഴുവൻ രേഖകളും നശിപ്പിച്ചിരുക്കുകയാണവർ. ആക്രമണങ്ങളിൽ നിന്നും രക്ഷനേടുന്നതിന് വീടിനകത്ത് ബങ്കറുകൾ നിർമ്മിക്കുകയാണ് താനും കുടുംബവുമെന്ന് അവർ കൂട്ടിച്ചേർത്തു.
അമേരിക്കൻ സംഖ്യ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയതോടെയാണ് താലിബാൻ ഭീകരർ വീണ്ടും ശക്തി പ്രാപിച്ചത്. രാജ്യത്തെ സാധാരണക്കാർ ഭീതീജനകമായ സാഹപര്യത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് അവസാനിച്ച കിരാത ഭരണം രാജ്യത്ത് തിരിച്ചുവരുമോയെന്ന ഭയപ്പാടിലാണവർ. മനുഷ്യാവകാശങ്ങളും മനുഷ്യത്വവും ചവിട്ടിയരക്കപ്പെട്ട താലിബാൻ ഭരണ കാലഘത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് അഫ്ഗാനിസ്ഥാൻ ജനതക്ക് ചിന്തിക്കാനേ കഴിയില്ല.
Comments