ടീം പ്രതിസന്ധി നേരിടുമ്പോഴാണ് എന്നും ക്രിക്കറ്റിൽ രക്ഷകർ ഉയർത്തെഴുന്നേൽക്കാറുളളത്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്സിലും ഒരു രക്ഷകൻ അവതരിച്ചു. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ടിന്റെ പ്രകടനം കാണികളുടെ മനം കവർന്നു.
ഇന്ത്യ ഉയർത്തിയ 364 റണിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷ് പടയ്‌ക്ക് തുടക്കം തന്നെ പിഴച്ചു. സ്‌കോർ 23ൽ നിൽക്കുബോൾ ആദ്യ രണ്ട് വിക്കറ്റുകൾ വീണു. ടീം തകർച്ചയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് നായകൻ റൂട്ട് ക്രീസിലെത്തുന്നത്. ഇന്ത്യൻ ബൗളിങിനെ സമചിത്തതയോടെ നേരിട്ട് തുടങ്ങിയ റൂട്ട് പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഓപ്പണർ റോറി ബേൺസിനൊപ്പം ചേർന്ന് ടീമിന്റെ സ്‌കോർ മൂന്നക്കത്തിലേക്ക് കടത്തി. മൂന്നാം ദിനത്തിൽ ഇംഗ്ലീഷ് നായകന്റെ പ്രകടനമാണ് ക്രിക്കറ്റ് വിദഗ്ധരുടെ പ്രശംസ പിടിച്ചു പറ്റിയത്. ഇംഗ്ലീഷ് താരങ്ങൾക്ക് ക്രീസിൽ അധിക നേരം പിടിച്ചു നിൽക്കാനാവാതെ പവലിയനിലേക്ക് മടങ്ങിയപ്പോൾ റൂട്ട് മാത്രം ഒരറ്റത്ത് പിടിച്ചു നിന്നു സ്‌കോർ മുന്നോട്ട് കൊണ്ടു പോയി. അർധ സെഞ്ച്വറി നേടിയ ബെയർസ്റ്റോ മാത്രമാണ് ക്യാപ്റ്റന് കൂട്ടായി അൽപം നേരം ക്രീസിലുറച്ച് നിന്നത്.
ഇന്ത്യയുടെ സ്‌കാർ മറികടന്ന് 27 റൺസിന്റെ ലീഡ് നേടാനും ക്യാപ്റ്റന്റെ ഇന്നിങ്സ് സഹായകമായി. 30 കാരനായ റൂട്ടിന്റെ 22ാമതെ സെഞ്ച്വറിയാണ് ലോർഡ്സിൽ പിറന്നത്. അപരാജിതമായ ഇന്നിങ്സിൽ 321 പന്തുകൾ നേരിട്ട് 18 ബൗണ്ടറികളുടെ സഹായത്തോടെ 180 റൺസുകൾ നേടി. കഴിഞ്ഞ കുറച്ച് വർഷമായി ഇംഗ്ലീഷ് ടീമിന്റെ അവിഭാജ്യ ഘടകമാണ് ഈ വലം കൈയൻ ബാറ്റ്സ്മാൻ. ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസും ലോർഡ്സിലെ സെഞ്ച്വറി നേട്ടത്തിലൂടെ റൂട്ട് സ്വന്തമാക്കി. 107 ടെസ്റ്റ് കളിച്ച റൂട്ട് 9067 റൺസ് നേടിയിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇനിയും ദിർഘകാലം കളിക്കാൻ കഴിഞ്ഞാൽ റൂട്ടിന് പല റെക്കോർഡുകളും പഴങ്കഥയാക്കാൻ കഴിയും.
Comments