ലണ്ടൻ: മുൻനിരക്കാർ തോറ്റിടത്ത് പൊരുതി നിന്ന് ഇന്ത്യൻ ബൗളർമാർ. രണ്ടാം ടെസ്റ്റിൽ അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ ഇന്ത്യ 8 വിക്കറ്റിന് 286 എന്ന നിലയിലാണ്. ഇംഗ്ലീഷ് ബൗളിംഗിനെ സധൈര്യം നേരിട്ട ബൗളർമാർ ഇന്ത്യക്ക് 259 റൺസിന്റെ നിർണ്ണായക ലീഡാണ് നൽകിയത്. 67 പന്തിൽ 52 റൺസുമായി മുഹമ്മദ് ഷമിയും 58 പന്തിൽ 30 റൺസുമായി ജസ്പ്രീത് ബുംമ്രയുമാണ് ക്രീസിലുള്ളത്.
ഋഷഭ് പന്ത് 46 പന്തിൽ 22 റൺസിൽ പുറത്തായ ശേഷമാണ് വാലറ്റത്ത് ബൗളർ നങ്കൂരമിട്ടത്. പന്തിനെ റോബിൻസണാണ് പുറത്താക്കിയത്. ആദ്യ ടെസ്റ്റിൽ മികച്ച ബാറ്റിംഗ് നടത്തിയ രവീന്ദ്ര ജഡേജ 3 റൺസിൽ മോയിൻ അലിക്ക് മുന്നിൽ വീണു. ഇഷാന്ത് ശർമ്മയെ 16 റൺസെടുത്ത് നിൽക്കെ റോബിൻസൺ പുറത്താക്കി.
ഒന്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളേയും തകർത്തത്. 8ന് 209 എന്ന നിലയിൽ നിന്നാണ് ഷമിയും ബുംമ്രയും 77 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഷമി ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയാണ് നേടിയത്. മോയിൻ അലിയെ തുടർച്ചയായി ഫോറും സിക്‌സറും പറത്തിയാണ് ഷമി ക്രിക്കറ്റിന്റെ കളിത്തൊട്ടിലായ ലോർഡ്‌സിൽ തന്റെ അർദ്ധസെഞ്ച്വറി നേടിയത്.
ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റും, ഒല്ലി റോബിൻസണും മോയിൻ അലിയും രണ്ടു വിക്കറ്റുകളും വീഴ്‌ത്തി. സാം കറന് ഒരു വിക്കറ്റും ലഭിച്ചു.
Comments