കാബൂൾ: അഫ്ഗാനിസ്താനിലെ എല്ലാ ജയിലുകളിൽ നിന്നുമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് താലിബാൻ. രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരേയും മോചിപ്പിക്കുമെന്നും അവരുടെ കുടുംബങ്ങളിലേക്ക് തന്നെ അവരെ കൈമാറാൻ സൗകര്യമൊരുക്കുമെന്നും ഉത്തരവിൽ പറയുന്നു. താലിബാൻ മേധാവി മുല്ല ഹിബാത്തുള്ള അകുൻദ്സാദയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നാളെ തന്നെ എല്ലാവരേയും സ്വതന്ത്രമാക്കണമെന്നാണ് ഗവർണർക്ക് നൽകിയ നിർദ്ദേശം. അഞ്ച് വർഷമായി അഫ്ഗാൻ ജയിലിൽ കഴിയുന്ന താലിബാൻ നേതാവ് മുഹമ്മദ് റസൂലിനെ നേരത്തെ ജയിൽ മോചിതനാക്കിയിരുന്നു. അഞ്ച് വർഷത്തെ തടവിന് ശേഷമാണ് മുല്ല മുഹമ്മദ് റസൂലിന്റെ മോചനം. പിന്നാലെയാണ് രാഷ്ട്രീയ നേതാക്കളെ മുഴുവൻ താലിബാൻ മോചിപിക്കാൻ ഒരുങ്ങുന്നത്.
അതേസമയം അഫ്ഗാൻ നിയന്ത്രണം താലിബാൻ ഏറ്റെടുത്തുവെങ്കിലും ആരാകും ഭരണത്തലപ്പത്ത് എന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. 2016 മുതൽ താലിബാന്റെ തലപ്പത്തുള്ള സമുന്നത നേതാവ് ഹിബാത്തുള്ള അകുൻദ്സാദ തന്നെ തലപ്പത്ത് എത്താനാണ് സാദ്ധ്യത. താലിബാന്റെ രാഷ്ട്രീയ, സൈനിക, മതപരമായ വിഷയങ്ങളിൽ ഇയാൾക്ക് പരമാധികാരം ഉണ്ട്.
Comments