ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻലിച്ചു. ഈ മാസം 22 മുതൽ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നൽകും. കുവൈത്ത് അംഗീകരിച്ച വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്കായിരിക്കും പ്രവേശനാനുമതി. ഞായറാഴ്ച മുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫൈസർ, കോവിഷീൽഡ്, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ എന്നീ കുവൈത്ത് അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും എടുത്തിരിക്കണം. അല്ലെങ്കിൽ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകരിച്ച വാക്സിൻ എടുക്കണം.
സിനോഫാം, സ്പുട്നിക് തുടങ്ങി കുവൈത്ത് അംഗീകരിക്കാത്ത വാക്സിൻ എടുത്തവരും മൂന്നാം ഡോസായി അംഗീകൃത വാക്സിൻ സ്വീകരിക്കണം. കുവൈത്തിന് പുറത്തു നിന്നും വാക്സിൻ സ്വീകരിച്ചവർ പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി തേടണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് ലഭിച്ച ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈത്തിലെത്തിയ ശേഷം ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. ഒന്നര വർഷത്തിന് ശേഷമാണ് കുവൈത്ത് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് നീക്കുന്നത്. കുവൈത്തിലെത്താനാകാതെ, നാട്ടിൽ കുടുങ്ങിപ്പോയ ഇന്ത്യാക്കാർക്ക് ആശ്വാസമാണ് സർക്കാരിന്റെ പുതിയ തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യാക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
Comments