കാബൂൾ : ആർക്കെതിരെയും പ്രതികാര നടപടിയുണ്ടാകില്ലെന്ന താലിബാൻ നേതാക്കളുടെ പ്രഖ്യാപനം പാഴ്‌വാക്കായി. അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാൻ ഭീകരർ വീടുകൾ തോറും കയറി പരിശോധന തുടങ്ങിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂളിലും സമീപ പ്രദേശങ്ങളിലുമാണ് ഇന്നലെ വ്യാപകമായ പരിശോധന നടത്തിയത്.
അമേരിക്കൻ സഖ്യസേനയേയും അഫ്ഗാനിസ്ഥാൻ സർക്കാറിനേയും സഹായിച്ചവരെ പിടികൂടുന്നതിനായിരുന്നു വ്യാപക പരിശോധന. വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി. പല വീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമേ ഇപ്പോൾ താമസിക്കുന്നുള്ളു.
പുരുഷൻമാർ താലിബാനെ ഭയന്ന് ഒളിവിൽ താമസിക്കുകയാണ്. ചിലർ അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഇത്തരത്തിലുളള വീടുകളിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ സൈന്യത്തിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തി.
സർക്കാർ – അമേരിക്കൻ അനുകൂലികളായ വ്യക്തികളുടെ പട്ടിക തയ്യാറാക്കിയാണ് പരിശോധന. തങ്ങളെ പിടികൂടി വിചാരണ നടത്തി ശിക്ഷിക്കുമോയെന്ന ഭയപ്പാടിലാണ് രാജ്യം വിട്ട ഉദ്യോഗസ്ഥരുടെ ഉറ്റവരും പട്ടികയിലുള്ളവരും.
ഇവരെ പിടികൂടി കൂട്ടക്കൊലയ്‌ക്ക് വിധേയമാക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനാൽ അമേരിക്കൻ സഖ്യസേന അഫ്ഗാനിൽ നിന്നും ഒഴിപ്പിക്കൽ വേഗത്തിലാക്കി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിൽ കാബൂൾ വിമാനത്താവളം വഴി 18,000 ആളുകളെ പുറത്തെത്തിച്ചെന്ന് നാറ്റോ വക്താവ് പറഞ്ഞു.
Comments