ഭുവനേശ്വർ: ഒഡീഷയിൽ സ്മാർട്ട് ഹെൽത്ത് കാർഡ് പദ്ധതിക്ക് തുടക്കം കുറിച്ചു. മാൽക്കൻഗിരിയിലാണ് പദ്ധതി ആദ്യമായി നിലവിൽ വന്നത്. മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് പദ്ധതി ജനങ്ങൾക്ക് സമർപ്പിച്ചത്. ബിജു സ്വാസ്ഥ്യ കല്യാൺ യോജനയുടെ(ബിഎസ്‌കെവൈ) കീഴിലാണ് പദ്ദതി.
ഒഡീഷയിലെ ആരോഗ്യ സേവനങ്ങളുടെ മുഖച്ഛായ മാറ്റാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് ഒഡീഷ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്തെ 4.3 കോടി വരുന്ന ജനസംഖ്യയിൽ 3.5 കോടി ജനങ്ങൾക്ക് 200ഓളം ആശുപത്രികളിലായി ഗുണനിലവാരമുള്ള ആരോഗ്യസേവനം നൽകുവാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കും. കുടുംബത്തിലെ വനിതാ അംഗങ്ങൾക്ക് 10 ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കുന്നതാണ്.
ഗോത്രവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മാൽക്കൻഗിരിയിൽ ഒരുകാലത്ത് നക്സൽ ഭീഷണി ശക്തമായിരുന്ന മേഖല കൂടിയാണ്. ഇവരുടെ ഉന്നമനത്തിനായി പല സഹായങ്ങളും പട്നായിക്ക് നൽകിയിരുന്നു.
Comments