ഏതൻസ്: അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം തടയാൻ 40 കിലോമീറ്റർ വേലി തീർത്ത് ഗ്രീസ്. താലിബാൻ ഭീകരർ കാബൂൾ കീഴടക്കിയതോടെ അഫ്ഗാനിസ്ഥാനിൽ നിന്നുളള അഭയാർഥി പ്രവാഹം വർധിച്ച സാഹചര്യത്തിലാണ് ഗ്രീസിന്റെ നടപടി. തുർക്കിയുമായി അതിർത്തി പങ്കിടുന്ന എവ്‌റസിലാണ് സുരക്ഷാവേലി തീർത്തത്.
സുരക്ഷാവേലിക്കൊപ്പം നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഗ്രീക് സുരക്ഷാ മന്ത്രി മിക്കാലിസ് ക്രിസോകോയിഡിസ് കഴിഞ്ഞ ദിവസം അതിർത്തി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെയും ഗ്രീക്ക് പൗരന്മാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നന്നും, ഞങ്ങളുടെ അതിർഥി ലംഘിക്കാനാവില്ലെന്നം അദേഹം പറഞ്ഞു.
അഫ്ഗാൻ അഭയാർഥി പ്രശ്‌നത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന തുർക്കിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഗ്രീസിന്റെ നടപടി. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്‌സോറ്റാകിസ്, തുർക്കി പ്രസിഡന്റ് തയിപ്പ് എർദോഗനുമായി അഭയാർഥി പ്രശ്‌നത്തിൽ ചർച്ച നടത്തിയിരുന്നു. അഫ്ഗാനിൽ നിന്നുളള അഭയാർഥി പ്രവാഹം മേഖലയ്‌ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതായി എർദോഗൻ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ആവശ്യമായ നടപടിയെടുത്തില്ലെങ്കിൽ വലിയ അഭയാർഥി പ്രവാഹം നേരിടേണ്ടി വരുമെന്നും എർദോഗൻ മുന്നറിയിപ്പ് നൽകി.
2015ൽ പശ്ചിമേഷ്യയിൽ നിന്നുളള അഭയാർഥി പ്രവാഹത്തിൽ കൂടുതൽ പ്രയാസം നേരിട്ട രാജ്യമാണ് ഗ്രീസ്. യുദ്ധവും ദാരിദ്ര്യവും മൂലം ദശലക്ഷകണക്കിന് അഭയാർഥികളാണ് പശ്ചിമേഷ്യയിൽ നിന്ന് പാലായനം ചെയ്ത തുർക്കി വഴി യൂറോപ്പിലെത്തിയത്. അന്ന് യൂറോപ്പിലെത്തിയ 60,000ഓളം അഭയാർഥികൾ ഇന്നും ഗ്രീസിൽ കഴിയുന്നു. അതിനുശേഷം ഗ്രീസ് അഭയാർഥികളുടെ കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം പശ്ചിമേഷ്യയിൽ നിന്നുളള അഭയാർഥികളുടെ അപേക്ഷ നിരസിച്ചതും ലോക ശ്രദ്ധയാകർഷിച്ചിരുന്നു.
Comments