വാഷിംഗ്ടൺ: 13 യുഎസ് സൈനികർ കൊല്ലപ്പെട്ട കാബൂൾ ഭീകരാക്രമണത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ വീരന്മാർ എന്നാണ് ഹാരിസ് വിശേഷിപ്പിച്ചത്.
‘കാബൂളിൽ നടന്ന ഭീകരാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. മറ്റു ജീവൻ രക്ഷിക്കുന്നതിനായി അവർ സ്വന്തം ജീവൻ ത്യജിച്ചു. അവർ വീരന്മാരാണ്. നമുക്ക് നഷ്ടപ്പെട്ട അമേരിക്കക്കാർക്ക് വേണ്ടി ഡഗ്ലസ് എംഹോംഫും ഞാനും ദുഖിക്കുന്നു. ആക്രമണത്തിൽ പരിക്കേറ്റ അമേരിക്കക്കാർക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിരവധി അഫ്ഗാൻ പൗരൻമാർ കൊല്ലപ്പെടുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഞങ്ങൾ ദുഖിക്കുന്നു’ എന്ന് കമല ഹാരിസ് ട്വീറ്റ് ചെയ്തു. യുഎസ് പൗരന്മാരെയും അഫ്ഗാൻ സ്വദേശികളെയും ഒഴിപ്പിക്കാനുള്ള ദൗത്യം പൂർത്തിയാകുമെന്നും അവർ പറഞ്ഞു.
കാബൂളിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 30 വൈകിട്ട് വരെ അമേരിക്കൻ പതാക പകുതി താഴ്‌ത്തണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. സ്‌ഫോടനത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. അഫ്ഗാനിന് അടിയന്തര സഹായം നൽകുമെന്ന് ഐക്യരാഷ്‌ട്രസഭ അറിയിച്ചു.
ആദ്യ സ്‌ഫോടനം കാബൂൾ വിമാനത്താവളത്തിലെ അബ്ബെ ഗേറ്റിന് സമീപവും, രണ്ടാമത്തെ സ്‌ഫോടനം ബാരൺ ഹോട്ടലിനു സമീപത്തുമായിരുന്നു. സ്‌ഫോടനങ്ങൾക്ക് പിന്നിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ആണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാനും ആരോപിച്ചിരുന്നു. ഐഎസിന്റെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നതായും താലിബാന്റെ പ്രസ്താവനയിൽ പറയുന്നു.
Comments