വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 4200 പേരെ കാബൂളിൽ നിന്ന് ഒഴിപ്പിച്ചു. ഓഗസ്റ്റ് 14 മുതൽ, അഫ്ഗാനിസ്ഥാനിൽ നിന്നും ഏകദേശം 1,09,200 പേരെ ഒഴിപ്പിക്കാൻ യുഎസ് സഹായിച്ചതായി വൈറ്റ് ഹൗസിൽ നിന്നും അറിയിച്ചു.
‘അഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കൽ വിമാനങ്ങൾക്കായി കാത്തിനിൽക്കുന്ന അയ്യായിരത്തോളം ആളുകൾ ഇപ്പോഴും വിമാനത്താവളത്തിൽ ഉണ്ട്. അവരുടെ രക്ഷാദൗത്യം നിർവഹിക്കുന്നതിൽ നിന്ന് ഐഎസ്‌ഐഎസിന് ഞങ്ങളെ തടയാനാവില്ല’ എന്ന് യുഎസ് ആർമി മേജർ ജനറൽ വില്യം ‘ഹാങ്ക്’ ടെയ്‌ലർ പറഞ്ഞു.
കാബൂളിലെ ഹമീദ് കർസായി ഇന്റർനാഷണൽ എയർപോർട്ടിലെ അബ്ബെ ഗേറ്റിൽ നടന്ന ബോംബാക്രമണത്തിൽ, 13 യുഎസ് സൈനികരും, ഏകദേശം 100 അഫ്ഗാനികളും കൊല്ലപ്പെട്ടു. ബാരൺ ഹോട്ടലിന് സമീപം രണ്ടാമത്തെ ബോംബാക്രമണവും നടന്നു. ഇതോടെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 170 കവിഞ്ഞു. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.















