ന്യൂഡൽഹി :വർഷങ്ങൾക്കു ശേഷം കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ട്. ആർട്ടിക്കിൾ 370 റദ്ദാക്കി രണ്ട് വർഷം പൂർത്തിയാകുമ്പോൾ കശ്മീരിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വരാജ്യത്തേക്ക് മടങ്ങാൻ പണ്ഡിറ്റുകൾ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്.
കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് ഇതുവരെ 38000 -ലധികം പണ്ഡിറ്റുകൾ താഴ്വരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന്റെ ഭാഗമായി മാത്രം 3841 കശ്മീരി പണ്ഡിറ്റുകളും താഴ്വരയിൽ താമസമാക്കിയതായാണ് വിലയിരുത്തൽ.മടങ്ങിയെത്തിയവർക്ക് വിവിധ ജില്ലകളിൽ ജോലിയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്.
കാശ്മീരിൽ ഇതുവരെ 9 കശ്മീരി പണ്ഡിറ്റുകൾക്ക് അവരുടെ സ്വത്ത് തിരിച്ചു ലഭിച്ചതായും നിത്യാനന്ദ് റായ് പറഞ്ഞു. അക്രമത്തിനുശേഷം സ്വത്ത് ഉപേക്ഷിച്ച് ഓടിപ്പോയ കശ്മീരി പണ്ഡിറ്റുകളാണ് ഇവർ. അവർക്ക് ഇപ്പോൾ അവരുടെ സ്വത്ത് തിരിച്ച് നൽകിയിരിക്കുന്നു. കുടിയേറ്റ കശ്മീരികളുടെ സ്വത്തിന്റെ നിയമപരമായ സംരക്ഷകൻ അതാത് ജില്ലകളിലെ ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചു. ആരെങ്കിലും ഈ വസ്തു അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ,ജില്ലാ മജിസ്ട്രേറ്റ് അവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പണ്ഡിറ്റുകൾക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുന്നതിന് ഡിഎമ്മുമായി ബന്ധപ്പെടാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
1990 ൽ ജമ്മു കശ്മീർ സർക്കാർ സ്ഥാപിച്ച റിലീഫ് ഓഫീസിന്റെ റിപ്പോർട്ട് അനുസരിച്ച്, 44,167 കശ്മീരി കുടിയേറ്റ കുടുംബങ്ങൾ പുനരധിവാസ പാക്കേജിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കാരണം 1990 മുതൽ താഴ്വരയിൽ നിന്ന് ഓടിപോയവരാണ് പലരും. പുനരധിവാസ പാക്കേജിൽ രജിസ്റ്റർ ചെയ്ത ഹിന്ദു കുടിയേറ്റ കുടുംബങ്ങളുടെ എണ്ണം 39,782 ആണെന്നും മന്ത്രി അറിയിച്ചു. കശ്മീരി പണ്ഡിറ്റുകൾക്ക് താഴ്‌വരയിൽ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. 3,841 കശ്മീരി കുടിയേറ്റ യുവാക്കൾ താഴ്വരയിലേക്ക് തിരിച്ചെത്തിയതോടെ ഇത് സ്ഥിരീകരിക്കപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ തിരിച്ചെത്തിയവർക്ക് കശ്മീരിലെ വിവിധ ജില്ലകളിൽ ജോലി നൽകിയിട്ടുണ്ട്. ഏപ്രിലിൽ 1,997 ഉദ്യോഗാർത്ഥികൾ ഒരേ പാക്കേജിൽ ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടെന്നും അവർ ഉടൻ തന്നെ കശ്മീരിലേക്ക് പോകുമെന്നും റായ് പറഞ്ഞു. കശ്മീരി പണ്ഡിറ്റ്, ഡോഗ്ര ഹിന്ദു കുടുംബങ്ങൾ എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ ഇത്തരത്തിലുള്ള ഏകദേശം 900 കുടുംബങ്ങൾ താഴ്‌വരയിൽ താമസിക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു. അവരെ കശ്മീരി കുടിയേറ്റക്കാർക്കുള്ള തൊഴിൽ പാക്കേജിൽ ഉൾപ്പെടുത്താൻ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ, അവരുടെ സുരക്ഷയ്‌ക്കായി വിപുലമായ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു
Comments