പാലക്കാട്: എ.വി ഗോപിനാഥിന്റെ രാജിയിൽ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഗോപിനാഥ് പാർട്ടി വിട്ട് പോകില്ലെന്ന് കരുതുന്നതായി സുധാകരൻ പറഞ്ഞു. ഗോപിനാഥിനെ പാർട്ടിയുമായി സഹകരിപ്പിക്കാനാവും. അദ്ദേഹവുമായി നല്ലബന്ധമാണുള്ളത്. വിവാദം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും ഡിസിസി പട്ടിക സംബന്ധിച്ച് ഇനി ചർച്ചകൾ വേണ്ടെന്നും സുധാകരൻ ആവശ്യപ്പെട്ടു.
പാലക്കാടുള്ള ഒരു പ്രത്യേക സാഹചര്യത്തിൽ എവി ഗോപിനാഥ് എടുത്ത തീരുമാനമാണ് പ്രാഥമിക അംഗത്വം രാജി വെയ്ക്കുക എന്നത്. ആ തീരുമാനം അദ്ദേഹം എന്നോട് ചർച്ച ചെയ്തിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം അതിരൂഢമാണ്, അങ്ങനെ കയ്യൊഴിയാൻ ഗോപിനാഥിന് കഴിയില്ലെന്ന പൂർണ ആത്മവിശ്വാസത്തിലാണ് താനെന്നും സുധാകരൻ പറഞ്ഞു.
പാർട്ടിയുടെ ഗുണത്തിനായി അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും സുധാകരൻ പറഞ്ഞു. പ്രതികരണങ്ങൾ ഉചിതമാണോ എന്ന് നേതാക്കൾ ആലോചിക്കണം. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. അതിന്റെ മറുപടിയും വന്നു. എല്ലാവരുമായും സഹകരിച്ച് പോകാനാണ് ആഗ്രഹം. എന്നാൽ അച്ചടക്കലംഘനം അംഗീകരിക്കാനാവില്ലെന്നും സുധാകരൻ വ്യക്തമാക്കി.
രണ്ട് ചേരിയിൽ നിന്ന് വന്ന പേരുകൾ കൂട്ടിച്ചേർത്തതല്ല പുതിയ പട്ടിക. പുനഃസംഘടന ഉടൻ പൂർത്തിയാകും. മുരളീധരന്റെ വാക്കുകൾ കണക്കിലെടുക്കണം. അദ്ദേഹം പാർട്ടിയുടെ നെടുംതൂണാണ്. കോൺഗ്രസ് സെമി കേഡറിലേക്ക് മാറും. അനിൽ അക്കര മുതിർന്ന കോൺഗ്രസ് നേതാവായ എവി ഗോപിനാഥിനെ കുറിച്ച് അങ്ങനെ പറയരുതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
Comments