ഹൈദരാബാദ് : ക്രിസ്ത്യാനികൾക്ക് വേണ്ടി രാജ്യം വിഭജിക്കണം എന്ന വിവാദ പ്രസ്താവന നടത്തി ആന്ധ്ര പ്രദേശിലെ പാസ്റ്റർ. ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഇന്റർനാഷണലിന്റെ ഡെപ്യൂട്ടി ഡയറക്ടറായ പാസ്റ്റർ കെ ഉപേന്ദ്ര റാവുവാണ് ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രം ഒരു രാജ്യം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോയും സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാസ്റ്റർക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
ഇന്ത്യയിലെ ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഇന്റർനാഷണലിന്റെ സ്ഥാപകനായ പിഡി സുന്ദര റാവുവിന്റെ നേതൃത്വത്തിൽ ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്നും അതിലെ ഒരു ഭാഗം ക്രിസ്ത്യാനികൾക്ക് നൽകണമെന്നുമാണ് ഉപേന്ദ്ര റാവു ആവശ്യപ്പെട്ടത്. പിന്നീട് ഒരിക്കലും തങ്ങൾ ആരെയും ബുദ്ധിമിട്ടിക്കില്ലെന്നും പാസ്റ്റർ വീഡിയോയിൽ പറയുന്നു. ഓഗസ്റ്റ് 24 നാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
എസ്സിഎസ്ടി റൈറ്റ്സ് ഫോറം എന്ന ട്വിറ്റർ അക്കൗണ്ടാണ് പാസ്റ്ററിന്റെ ഈ വിവാദ വീഡിയോ പങ്കുവെച്ചത്. ഓൾ ഇന്ത്യ ട്രൂ ക്രിസ്ത്യൻ കൗൺസിലിന്റെ തെലങ്കാനയിലെയും മഹാരാഷ്ട്രയിലേയും സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഉപേന്ദ്ര റാവു. സംഭവം വിവാദമായതോടെ ഇയാൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
Comments