തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പ്രിവലൻസ് പഠനം നടത്തുന്നതിന് അനുമതി. രോഗപ്രതിരോധ ശേഷി കൈവരിച്ചവരുടെ നിരക്ക് അറിയുന്നതിനും കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് പഠനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇനിയെത്ര പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കാൻ പഠനത്തിലൂടെ സാധിക്കും.
കൊറോണ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ സുരക്ഷിതരാക്കാനും പഠനത്തിലൂടെ സാധിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്ത് നാല് പ്രാവിശ്യം സീറോ സർവയലൻസ് പഠനം നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ഏറ്റവും മികച്ച സ്കോറുകളിൽ കേരളവും ഉണ്ടായിരുന്നു. അവസാനമായി ഐസിഎംആർ നടത്തിയ പഠനത്തിൽ കേരളത്തിൽ 42.07 ശതമാനം പേർക്കാണ് ആർജ്ജിത പ്രതിരോധ ശേഷി കണ്ടെത്താൻ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വന്നുപോയവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സിറോ പ്രിവലൻസ് പഠനം നടത്തുന്നത്. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി(igG) ആന്റിബോഡി സാന്നിദ്ധ്യം നിർണ്ണയിക്കുകയാണ് പഠനത്തിലൂടെ ചെയ്യുന്നത്. കൊറോണ വന്ന് പോയവരിൽ ഐജിജി പോസിറ്റീവ് ആയിരിക്കും. ഇവരെ സെറോ പോസിറ്റീവ് എന്നാണ് പറയുക.
18 വയസിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, അഞ്ചു വയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികൾ, 18 വയസിന് മുകളിലുള്ള ആദിവാസികൾ, തീരദേശത്തുള്ളവർ, നഗരങ്ങളിലെ ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്സിൻ എടുത്തവരുടേയും സീറോ പോസിറ്റിവിറ്റി കണക്കാൻ സാധിക്കുന്നു. കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതം കണക്കാക്കാനും സാധിക്കുമെന്ന് മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
Comments