കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി അർജ്ജുൻ ആയങ്കിയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം. സംസ്ഥാനം വിട്ട് പോകരുതെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ ജൂൺ 28നാണ് കേസിൽ അർജ്ജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് അർജ്ജുൻ അയങ്കി ഹൈക്കോടതിയിൽ ഹർജി നൽകിയത്. നേരത്തെ രണ്ട് തവണ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് അർജ്ജുൻ ആയങ്കി ഹൈക്കോടതിയെ സമീപിച്ചത്.
അറുപത് ദിവസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുകയാണ്. തനിക്കെതിരെ പുതിയ തെളിവുകളൊന്നും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അർജുൻ ആയങ്കിയുടെ ആവശ്യം.
ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സഹായത്താൽ അർജ്ജുൻ ആയങ്കി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ്ണക്കള്ളക്കടത്ത് നടത്തിയതിൽ പ്രതിയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
Comments