ഗുവാഹട്ടി : ഒറാംഗ് നാഷണൽ പാർക്കിന് യഥാർത്ഥ പേര് തിരിച്ചു നൽകുകയാണ് ചെയ്തതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അല്ലാതെ പേര് മാറ്റുകയല്ല ചെയ്തത്. സംസ്ഥാനത്തെ ഒരു നാഷണൽ പാർക്കിനും വ്യക്തികളുടെ പേര് നൽകാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറാംഗ് നാഷണൽ പാർക്കിന്റെ പേരിൽ നിന്നും രാജീവ് ഗാന്ധി എന്ന പേര് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2005 ൽ കോൺഗ്രസ് സർക്കാർ ജനങ്ങളുടെ അനുതാപം പിടിച്ചു പറ്റുന്നതിന് വേണ്ടിയാണ് പാർക്കിന്റെ പേരിനൊപ്പം രാജീവ് ഗാന്ധി എന്ന് ചേർത്തത്. പാർക്കിന്റെ പേര് മാറ്റുകയല്ല മറിച്ച് പാർക്കിന്റെ യഥാർത്ഥ പേര് തിരിച്ചു നൽകുകയാണ് സർക്കാർ ചെയ്തത്. 2005 ലെ പാരമ്പര്യത്തിന് സംസ്ഥാന സർക്കാർ വിരാമമിട്ടെന്നും ഹിമന്ത വ്യക്തമാക്കി.
ബുധനാഴ്ച ചേർന്ന മന്ത്രി സഭാ തീരുമാനത്തിലാണ് ഒറാംഗ് നാഷണൽ പാർക്കിന്റെ പേരിൽ നിന്നും രാജീവ് ഗാന്ധി എന്നത് എടുത്തു കളയാൻ തീരുമാനമായത്. വനവാസി, ഗോത്ര സമുദായത്തിൽ നിന്നും പാർക്കിന് അതിന്റെ യഥാർത്ഥ പേര് തിരിച്ചു നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.















