കോഴിക്കോട് : നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്ടെ ചാത്തമംഗലത്ത് കേന്ദ്ര സംഘം എത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് എത്തിയിരിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ സംഘം വിലയിരുത്തുകയാണ്.
ഡോ. രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. പ്രദേശവാസികളിൽ നിന്നും വിവരം ശേഖരിക്കുന്നുണ്ട്. പ്രധാനമായും കുട്ടി എവിടെയെല്ലാം പോയിരുന്നു, ഏതൊക്ക പഴവർഗ്ഗങ്ങൾ കഴിച്ചിരുന്നു തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതുവഴിയാണ് നിപ്പ പടരുന്നത് എന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് കുട്ടി കഴിച്ച പഴങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്. കേന്ദ്ര സംഘത്തോടൊപ്പം സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതരും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ അതീവ ജാഗ്രതയും നിയന്ത്രണവും ഏർപ്പെടുത്തി. കുട്ടിയുടെ വീടിന്റെ പരിസരത്തേക്കുള്ള വഴി അടച്ചു. കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട 150 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരാണ്.
Comments